2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

എലോയ്, എലോയ് ലാമ സബക്ക്ത്താനി

Ελωι ελωι λαμμᾶ σαβαχθανι
===========================
ഈശോയെ കുരിശില്‍ത്തറച്ചുകൊല്ലാന്‍ പീലാത്തോസ്‌ വിധിച്ചുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ചിരിക്കാനാണു തോന്നിയതു്!
എങ്ങനെ ഞാന്‍ ചിരിക്കാതിരിക്കും?
മൂന്നുവര്‍ഷക്കാലം ഗുരുവിനോടൊപ്പം ദേശമെങ്ങും ചുറ്റിസ്സഞ്ചരിച്ചവനാണു ഞാന്‍! അദ്ഭുതങ്ങളുടെ പെരുമഴയായിരുന്നു ഓരോ ദിവസവും! സൗഖ്യംനേടുന്ന കുഷ്ഠരോഗികളും കാഴ്ചലഭിക്കുന്ന അന്ധരും നിവര്‍ന്നുനടക്കുന്ന തളര്‍വാതരോഗികളും പതിവുകാഴ്ചകളായിരുന്ന കാലം. മരിച്ചു നാലുനാളുകള്‍ക്കുശേഷം ലാസര്‍ ഉയിര്‍ത്തുവന്നുനിന്നത്, എന്റെയും കണ്മുമ്പിലായിരുന്നു.
ഒരു വാക്കില്‍, ഒരു നോക്കില്‍, ഒരു സ്പര്‍ശത്തില്‍ അത്ഭുതങ്ങള്‍പ്രവര്‍ത്തിക്കുന്ന ഗുരുവിനെ ഇവര്‍ക്കെങ്ങനെ കുരിശില്‍ത്തറച്ചു കൊല്ലാനാകും? എനിക്കുതന്ന പണം നഷ്ടമാകുമെന്നതിനപ്പുറം അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുവാന്‍പോകുന്നില്ല! 
മുപ്പതു വെള്ളിനാണയങ്ങള്‍ അത്രവലിയ പ്രലോഭനമൊന്നുമല്ല; എങ്കിലും അതത്ര ചെറിയതുകയല്ലല്ലോ! മുന്നൂറു ദനാറയുടെ നാർദീൻതൈലംകൊണ്ട് ഗുരുവിൻ്റെ പാദംകഴുകിയ പാപിനിപ്പെണ്ണിനെപ്പോലൊരു വിഡ്ഢിയല്ല ഞാൻ! പണത്തിൻ്റെ വിലയെന്തെന്ന് എനിക്കു നന്നായറിയാം..

എന്താണു സംഭവിക്കുവാന്‍പോകുന്നതെന്നു ഗുരുവിനു വ്യക്തമായറിയാമായിരുന്നു. അതുകൊണ്ടല്ലേ, നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്ന്, പെസഹാഭക്ഷണത്തിനിരിക്കുമ്പോള്‍ ഈശോ പരസ്യമായിപ്പറഞ്ഞത്! പെസഹാ അപ്പം എനിക്കുനേരെ നീട്ടുമ്പോള്‍, നീ ചെയ്യാനാഗ്രഹിക്കുന്നതു ചെയ്യുകയെന്ന് അവനെന്നോടു പറഞ്ഞത്, ഒരുപക്ഷേ വേറെയാരും കേട്ടിരിക്കില്ല.

കാല്‍വരിമലയിലേയ്ക്കാണ്, അവര്‍ ഈശോയെ കൊണ്ടുപോകുന്നതെന്നു കേട്ടു. തന്നെ കുരിശിൽത്തറയ്ക്കാന്‍ ശ്രമിക്കുന്ന റോമന്‍പടയാളികളുടെയും ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന്റെയുംമുമ്പില്‍ ഈശോചെയ്യുന്ന അത്ഭുതം നേരില്‍ക്കാണാന്‍ ഞാനാഗ്രഹിച്ചു. 
ഇന്നു സംഭവിക്കുന്ന അത്ഭുതത്തോടെ, ഈശോതന്നെയാണു തങ്ങള്‍ കാത്തിരുന്ന മിശിഹായെന്നു ജനങ്ങൾ തിരിച്ചറിയും! അവരവനെ ഇസ്രായേലിന്റെ രാജാവാക്കുകതന്നെചെയ്യും!
അതിന്റെ നേട്ടം എനിക്കുകൂടെ അവകാശപ്പെട്ടതല്ലേ?

എങ്കിലുമെന്തുകൊണ്ടോ ജനക്കൂട്ടത്തോടൊപ്പം കുരിശുയാത്രയെ പിന്തുടരാന്‍ എനിക്കു ഭയംതോന്നി.
കാല്‍വരിമലയുടെ എതിര്‍വശത്തെക്കുന്നിലുള്ള കുശവന്റെ പറമ്പും അവിടെ ഒറ്റപ്പെട്ടുനില്‍ക്കുന്ന സിക്കമൂർവൃക്ഷവും എനിക്കോര്‍മ്മവന്നു. ആ മരത്തിലിരുന്നാല്‍ കാല്‍വരിയിലെക്കാഴ്ചകള്‍ വളരെ വ്യക്തമായിക്കാണാം. 

ഞാന്‍ അവിടേയ്ക്കോടി.

പ്രതീക്ഷിക്കാത്ത കാഴ്ചകളാണല്ലോ  കണ്മുമ്പിലുള്ളതു്! കണ്ടാല്‍ മനുഷ്യനാണെന്നുപോലും തിരിച്ചറിയാനാവാത്തവിധം ചോരയില്‍ക്കുളിച്ച്, മുള്‍ക്കിരീടംചൂടിനില്‍ക്കുന്ന ഈശോ! അവന്റെ വസ്ത്രങ്ങള്‍  ബലമായുരിഞ്ഞെടുക്കുകയാണു പടയാളികള്‍.. അവനെയവര്‍ കുരിശില്‍ക്കിടത്തി, കൈകാലുകള്‍ വലിച്ചുനീട്ടി, കുരിശോടു ചേര്‍ക്കുന്നു. ഗുരുവിന്റെ കൈകാലുകളില്‍ വലിയ ഇരുമ്പാണികള്‍ തറച്ചുകയറ്റുന്നു. കുരിശില്‍ പിടയുന്ന അവന്റെ കൈകാലുകള്‍ അവര്‍ കുരിശിലെ ആണിപ്പഴുതുകളിലേയ്ക്കു വീണ്ടും വലിച്ചുനീട്ടുന്നു. 
പച്ചമാംസത്തില്‍ക്കോര്‍ത്ത ആണിയിലേയ്ക്ക്, ആഞ്ഞുപതിക്കുന്ന കൂടത്തിന്റെ ശബ്ദം.... 
ജനക്കൂട്ടം ആര്‍ത്തട്ടഹസിക്കുന്നു....

ഇനിയുമെന്താണ് ആ അത്ഭുതം സംഭവിക്കാത്തത്!!!!
എനിക്കു തലകറങ്ങുന്നുവല്ലോ !
കാല്‍വരിമലയില്‍ ഈശോയെത്തറച്ച കുരിശ്, പടയാളികള്‍ ലംബമായി ഉയര്‍ത്തിനിറു‍ത്തുന്നതാണിപ്പോൾക്കാണുന്നത്...

ഇല്ല, പ്രതീക്ഷിച്ച അദ്ഭുതം സംഭവിക്കുന്നതേയില്ല..
കൈകുഴഞ്ഞപ്പോൾ, മരത്തിൽ നെഞ്ചുരഞ്ഞ്, ഞാൻ താഴേയ്ക്കൂർന്നിറങ്ങി. നീണ്ട കുപ്പായം ഉരഞ്ഞുകീറി. നെഞ്ചിലെ തൊലിയുരഞ്ഞുപൊട്ടിയ പോറലുകളിൽ ചോരകിനിഞ്ഞു.

കുപ്പായക്കീശയിലപ്പോഴും മുപ്പതു വെള്ളിക്കാശുനിറച്ച പണക്കിഴിയുടെ കിലുക്കം... 

മനസ്സും ശരീരവും ആകെത്തളർന്നുകുഴഞ്ഞെങ്കിലും എൻ്റെ കാലുകൾ ജറുസലേംദേവാലയത്തിലേക്കു പാഞ്ഞു.

അവിടെ, ദേവാലയത്തോടു ചേർന്നുള്ള പുരോഹിതഭവനത്തിൽ, പുരോഹിതപ്രമുഖരുടെ വിജയാഹ്ലാദം, നുരഞ്ഞുപൊന്തുകയായിരുന്നു. വീഞ്ഞിൻ്റെ ലഹരിയിൽക്കുഴഞ്ഞ അട്ടഹാസദ്ധ്വനികൾ ഉയർന്നുകേൾക്കാം.

ആ ശബ്ദകോലാഹലങ്ങൾക്കിടയിലും
സഖറിയാപ്രവാചകൻ്റെ പ്രവചനശബ്ദം, എൻ്റെ കർണ്ണപുടങ്ങളിൽ വ്യക്തമായിക്കേൾക്കുന്നുണ്ടായിരുന്നു.

"അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു.
കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: അതു‌ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുക - അവര്‍ എനിക്കുമതിച്ച നല്ലവില!"

ഞാൻ കയ്യാഫാസിനും മറ്റുപുരോഹിതപ്രമുഖർക്കുംമുമ്പിൽനിന്നു കിതച്ചു.

"നിഷ്‌കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത്,‌ ഞാന്‍ പാപംചെയ്‌തിരിക്കുന്നു." 

കയ്യാഫാസ് ഉറക്കെ അട്ടഹസിച്ചു: "അതിനു ഞങ്ങള്‍ക്കെന്ത്‌? അതു നിന്റെമാത്രം കാര്യം!"

പരിഹാസശബ്ദങ്ങൾക്കു ചെവികൊടുക്കാതെ മുപ്പതുവെള്ളിനാണയങ്ങളുടെ കിഴി, എൻ്റെ പാപത്തിൻ്റെ കൂലി, ദേവാലയത്തിലേയ്ക്കു വലിച്ചെറിഞ്ഞിട്ട്, കുശവൻ്റെ പറമ്പിലേക്കു ഞാൻ തിരികെയോടി.

വീണ്ടും സിക്കമൂർമരത്തിലേക്കു വലിഞ്ഞുകയറി..

1* പകലിൻ്റെ എട്ടാംമണിക്കൂർ ആയിട്ടേയുള്ളൂ. എന്നിട്ടും സൂര്യാസ്തമയത്തെന്നതുപോലെ എല്ലായിടത്തും ഇരുട്ടുമുടിയിരിക്കുന്നു...
കാൽവരിമലയിൽ, ലംബമായി ഉയർത്തിനിറുത്തിയ കുരിശിൽ, ഗുരുവിൻ്റെ ശരീരം പിടയുന്നത് മങ്ങിയവെളിച്ചത്തിൽ ഇപ്പോളും കാണാം...

"ഞാൻ... ഞാൻമാത്രമാണ് ഇതിനെല്ലാം കാരണം...! എൻ്റെ ദുരമാത്രമാണു ഗുരുവിനെ കുരിശിലേറ്റിയത്..."

"യൂദാസ്, ഒരിക്കലും പ്രത്യാശ കൈവെടിയരുത്. ഹൃദയപരമാർത്ഥതയോടെ അനുതപിക്കുക. എന്നിലേക്കു മടങ്ങിവരിക. അനുതപിക്കുന്ന പാപിയെ സ്വർഗ്ഗം കൈവിടില്ല..." ചെവികളിൽ ഗുരുവിൻ്റെ മൃദുസ്വരം... തൊട്ടടുത്തുനിന്നെന്നപോലെ, ആ ശബ്ദമെനിക്കു വ്യക്തമായിക്കേൾക്കാം...

ഞാനെന്താണു ചെയ്യേണ്ടത്...?

"ഇല്ലാ... നിന്റെ കൊടുംപാതകത്തിനു നിനക്കൊരിക്കലും മാപ്പില്ല..." അടുത്ത നിമിഷത്തിൽത്തന്നെ
സർപ്പസീൽക്കാരംപോലെ ഒരു ശബ്ദം, ഗുരുവിൻ്റെ മൃദുശബ്ദത്തിനുംമേലെയുയർന്നു... 2*ഏദനിലെ പുരാതനസർപ്പം യൂദാസിൻ്റെ ചിന്തകളിലേയ്ക്കു വീണ്ടും വിഷംവമിച്ചു. 

"ഇല്ലാ... എൻ്റെ പാപം കഠിനമാണ്. എനിക്കിനിയൊരു മടങ്ങിപ്പോക്കില്ല..."

മരത്തിന്റെ തായ്ത്തടിയില്‍ ഇറുകെച്ചേര്‍ത്തുപിടിച്ച യൂദാസിൻ്റെ കൈകളില്‍ ഏതോ ഒരു കാട്ടുവള്ളി തടഞ്ഞു. അതില്‍ത്തീര്‍ത്ത കുരുക്കില്‍ അവന്റെ കഴുത്തു ഞെരിഞ്ഞു... ആകാശത്തിനും ഭൂമിക്കുമിടയില്‍ യൂദാസിന്റെ ശരീരം തൂങ്ങിയാടി!

ക്ഷമാസാഗരമായ സര്‍വ്വശക്തന്റെ, അപരിമേയമായ കരുണയെക്കൈവെടിഞ്ഞ ശിഷ്യനെയോര്‍ത്തു്, കാല്‍വരിയിലെക്കുരിശില്‍, കൊടുംവേദനയോടെ പിടഞ്ഞുകൊണ്ട്, ഈശോ അപ്പോള്‍ ഉറക്കെക്കരഞ്ഞു:

“*എലോയ്, എലോയ് ലാമ സബക്ക്ത്താനി....”
-----------------------------------------------------------
1*സൂര്യോദയം മുതൽ പന്ത്രണ്ടു മണിക്കൂർ പകലായും സൂര്യാസ്തമയംമുതൽ പന്ത്രണ്ടുമണിക്കൂർ രാത്രിയായും കണക്കാക്കുന്ന സമയക്രമം
2*ഏദനില്‍ ഹവ്വയ്ക്കായി വിലക്കപ്പെട്ട കനി നല്കിയ സര്‍പ്പം
* എലോയ്, എലോയ് ലാമ സബക്ക്ത്താനി - എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെയുപേക്ഷിച്ചു - സങ്കീർത്തനം 22:1



2 അഭിപ്രായങ്ങൾ: