2026 ഫെബ്രുവരി 3, ചൊവ്വാഴ്ച

പഴംപൊരിക്കവിതകൾ


പഴംപൊരിക്കവിതകൾ

1
വാക്കുകൾ മുറിയട്ടെ, പീതസ്വപ്നങ്ങളിൽ;
രുചിയുടെ ലഹരിയിൽ മൗനം വിടരട്ടെ;

ഒരു പഴമ്പൊരിയിലൊളിച്ചിരിക്കുന്നുവോ,
പ്രപഞ്ചമേ നിന്നുടെ മുഴുവൻ മധുരവും!

2
സായന്തനത്തിലെ നനുത്ത സ്വപ്നങ്ങളിൽ,
രുചിക്കൂട്ടു തീർക്കും സുവർണ്ണഗാത്രി!

മഞ്ഞപ്പട്ടുടുത്തൊരു മധുരപ്രലോഭനം,
ചുടുചായയ്ക്കരികിലണഞ്ഞുവെന്നോ;

3
പുറമേ പീതാഭമാമൊരു പൊൻചട്ടയണിഞ്ഞ്,
അകമേയലിഞ്ഞുചേരുന്ന മധുരമായ്...
മാവിൽ മുങ്ങിയൊരു കവിതപോൽ,
എൻ കൈയിലിരിക്കുന്നൊരു ചൂടു പഴംപൊരി;

​ചൂടുള്ള ചായയും ചില്ലുഗ്ലാസ്സുമീ
മനസ്സിലെത്തിക്കുന്നൊരു പഴയ പാഠപുസ്തകം!
കേവലമിതൊരു വിഭവമല്ലെൻ സഖേ,
തിളച്ചെണ്ണയിൽ വീണുകരിഞ്ഞൊരെൻ
ബാല്യകാലസ്മരണകൾ!

4

തിളച്ചയെണ്ണയിലഗ്നിശുദ്ധി തെളിയിച്ചതിനപ്പുറം,

മഞ്ഞനിറമാർന്ന മാവിൻപുതപ്പിനുള്ളിലായ്,

മൗനം ഭജിച്ചിരിക്കുന്നൂ മധുരനേന്ത്രപ്പഴമിതാ!

✍🏻 ജോസ് ആറുകാട്ടി

2026 ജനുവരി 30, വെള്ളിയാഴ്‌ച

ഗാന്ധിജിയുടെ സ്വപ്നവും വർത്തമാനകാലയാഥാർത്ഥ്യവും

മഹാത്മാഗാന്ധി: സ്മരണാഞ്ജലി

"എന്റെ ജീവിതമാണ് എന്റെ സന്ദേശം"


✍🏻 ജോസ് ആറുകാട്ടി
ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ആ മഹാത്മാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 78 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. വെറുമൊരു രാഷ്ട്രീയസ്വാതന്ത്ര്യമായിരുന്നില്ല, ഗാന്ധിജി വിഭാവനംചെയ്ത ഇന്ത്യയുടെ ലക്ഷ്യം; ഭാരതത്തിലെ ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്ന സമഗ്രമായ മാറ്റമായിരുന്നു.
"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി, സ്വയംപര്യാപ്തമായ ഗ്രാമങ്ങളെയാണു സ്വപ്നം കണ്ടത്. ഓരോ ഗ്രാമവും സ്വന്തം ആവശ്യങ്ങൾ തദ്ദേശീയമായി നിറവേറ്റുന്ന 'ഗ്രാമസ്വരാജ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അധികാരവും സമ്പത്തും കേന്ദ്രീകരിക്കപ്പെടുന്നതിനുപകരം അത് താഴെത്തട്ടിലേക്കു വികേന്ദ്രീകരിക്കപ്പെടണമെന്ന് അദ്ദേഹമാഗ്രഹിച്ചു.
മതസൗഹാർദ്ദമായിരുന്നു, ഗാന്ധിജി സ്വപ്നംകണ്ട സ്വതന്ത്രഇന്ത്യയുടെ നട്ടെല്ല്. ഹിന്ദുവും മുസ്ലിമും പാഴ്സിയും ജൈനനും ക്രിസ്ത്യാനിയും സിഖുകാരനുമെല്ലാം ഒരേ തായ്‌വേരിലെ ശാഖകളാണെന്ന് അദ്ദേഹം കരുതി. ജാതിചിന്തകളും തൊട്ടുകൂടായ്മയുമില്ലാത്ത, എല്ലാവർക്കും തുല്യനീതിയുറപ്പാക്കുന്ന ഒരു മതേതരസമൂഹമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. "എന്റെ മതം സത്യവും അഹിംസയുമാണ്" എന്നു പ്രഖ്യാപിച്ച അദ്ദേഹം, സ്നേഹത്തിലൂടെ ലോകത്തെ കീഴടക്കാൻ പഠിപ്പിച്ചു.
സമൂഹത്തിലെ അവസാനത്തെ മനുഷ്യനും നീതി ലഭിക്കുന്ന 'അന്ത്യോദയ'യിലൂടെ 'സർവോദയ' (എല്ലാവരുടെയും ഉദയം) എന്നതായിരുന്നു ഗാന്ധിജിയുടെ സാമ്പത്തികദർശനം. യന്ത്രവൽക്കരണത്തേക്കാൾ മനുഷ്യപ്രയത്നത്തിനു പ്രാധാന്യം നൽകുന്ന, പ്രകൃതിയെ ചൂഷണംചെയ്യാത്ത ഒരു വികസനമാതൃകയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ഇന്നു പല വെല്ലുവിളികളും നേരിടുന്നുണ്ട്. വിദ്വേഷപ്രസംഗങ്ങളും തത്തുല്യപ്രവൃത്തികളും അസമത്വവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിസത്തിനു പ്രസക്തിയേറുകയാണ്. ഗാന്ധിജിയെ വെറുമൊരു പ്രതിമയായി ആരാധിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രായോഗികതലത്തിൽ പകർത്തുന്നതിനുള്ള ചെറിയ പരിശ്രമങ്ങളെങ്കിലും നമ്മൾ നടത്തേണ്ടിയിരിക്കുന്നു.
സത്യം, അഹിംസ, ലളിതജീവിതം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ച്, ഭയരഹിതമായ ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള ചിന്തകളെങ്കിലും ഗാന്ധിജിയുടെ ഈ 79-ാം രക്തസാക്ഷിദിനത്തിൽ നമ്മളുടെ ഹൃദയത്തിലുണ്ടാകുന്നുണ്ടെങ്കിൽ, അതുതന്നെയാണ്, മഹാത്മാവിനു നമുക്കു നല്കാനാകുന്ന ആദരവ്.

2026 ജനുവരി 24, ശനിയാഴ്‌ച

മേരി ക്യൂറി: ശാസ്ത്രത്തിനു സമർപ്പിച്ച ജീവിതം

മേരി ക്യൂറി: ശാസ്ത്രത്തിനായി സമർപ്പിക്കപ്പെട്ട ജീവിതം

അടങ്ങാത്ത അഭിനിവേശത്തിന്റെ നിശ്ശബ്ദ സാക്ഷ്യങ്ങൾ

ശാസ്ത്രചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായങ്ങളിലൊന്നാണ് മേരി ക്യൂറി. വ്യത്യസ്തങ്ങളായ രണ്ടു ശാസ്ത്രശാഖകളിൽ (ഫിസിക്സ്, കെമിസ്ട്രി) നോബൽസമ്മാനം നേടിയ ഏകവ്യക്തിയെന്നതിലുപരി, ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതീകമാണവർ. എന്നാൽ ആ സമർപ്പണം അവരുടെ മരണശേഷവുമവശേഷിക്കുന്ന ഒന്നാണെന്നത് ലോകത്തെ എന്നുമദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, റേഡിയോ ആക്ടിവിറ്റിയെക്കുറിച്ച് ലോകത്തിനു വലിയ അറിവില്ലാതിരുന്ന കാലത്താണ് മേരി ക്യൂറി തന്റെ പരീക്ഷണങ്ങളാരംഭിച്ചത്. ഭർത്താവ് പിയറി ക്യൂറിയോടൊപ്പംചേർന്ന് റേഡിയം, പൊളോണിയം എന്നീ മൂലകങ്ങൾ അവർ കണ്ടെത്തി. എന്നാൽ ഈ കണ്ടുപിടുത്തങ്ങൾക്കിടയിൽ താൻ സ്വീകരിക്കുന്ന വികിരണങ്ങൾ (Radiations) സ്വന്തം ശരീരത്തെ കാർന്നുതിന്നുന്നുണ്ടെന്ന് അവരറിഞ്ഞിരുന്നില്ല.

അക്കാലത്ത് സുരക്ഷാകവചങ്ങളോ ഗ്ലൗസുകളോ ഇല്ലാതെയാണ് അവർ റേഡിയോ ആക്ടീവ് മൂലകങ്ങൾ കൈകാര്യംചെയ്തിരുന്നത്. പരീക്ഷണശാലയിൽത്തിളങ്ങുന്ന റേഡിയം കുപ്പികൾ അവർ തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. അതിൻ്റെ ഫലമായി അവർ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗത്തിനു കീഴടങ്ങി.

മേരി ക്യൂറി അന്തരിച്ച് ഒമ്പതു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും (മേരി ക്യൂറി 1934 ജൂലൈ 4-നാണ് അന്തരിച്ചത്) അവരുടെ ശരീരമിപ്പോഴും റേഡിയോ ആക്ടീവായി തുടരുന്നുവെന്നത് ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നു. ഇതിനു പ്രധാനകാരണം അവർ ഗവേഷണംനടത്തിയ റേഡിയം-226 എന്ന മൂലകമാണ്.

റേഡിയം-226: സവിശേഷതകൾ

1. അർദ്ധായുസ്സ് (Half-life):
റേഡിയം-226-ന്റെ അർദ്ധായുസ്സ് ഏകദേശം 1600 വർഷമാണ്. അതായത്, പതിനാറു നൂറ്റാണ്ടുകൾ കഴിഞ്ഞാൽമാത്രമേ ഇതിന്റെ പ്രഹരശേഷി പകുതിയെങ്കിലും കുറയുകയുള്ളൂ.

2. ആൽഫ വികിരണങ്ങളുടെ ഉറവിടം (Alpha Emitter):
റേഡിയം-226 പ്രധാനമായും ആൽഫ വികിരണങ്ങളാണു (Alpha particles) പുറത്തുവിടുന്നത്. ഇവ വായുവിലൂടെ അധികദൂരം സഞ്ചരിക്കില്ലെങ്കിലും ശരീരത്തിനുള്ളിലെത്തിയാൽ (ശ്വസനംമൂലമോ ഭക്ഷണത്തിലൂടെയോ ഉള്ളിൽ ചെന്നാൽ) കോശങ്ങളെയും ഡി.എൻ.എ.യെയും അതിവേഗം നശിപ്പിക്കാൻ ശേഷിയുള്ളവയാണ്. മേരി ക്യൂറി തന്റെ പരീക്ഷണങ്ങൾക്കിടയിൽ ഈ മൂലകം ശ്വസിക്കാനിടയായത് അവരുടെ അസ്ഥികളുടെ നാശത്തിനു കാരണമായി.

3. കാൽസ്യത്തിനു പകരക്കാരൻ:
റേഡിയത്തിന്റെ കെമിക്കൽസ്വഭാവം കാൽസ്യത്തിനു സമാനമാണ്. റേഡിയം ശരീരത്തിനുള്ളിലെത്തിയാൽ, നമ്മുടെ ശരീരം, അതിനെ കാൽസ്യമാണെന്ന് തെറ്റിദ്ധരിക്കുകയും അസ്ഥികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അസ്ഥികളിലടിഞ്ഞുകൂടുന്ന റേഡിയം അവിടെയിരുന്ന് നിരന്തരം വികിരണങ്ങൾ പുറപ്പെടുവിക്കുന്നു. ഇതാണ് മേരി ക്യൂറിയുടെ ഭൗതികാവശിഷ്ടങ്ങൾ ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും റേഡിയോ ആക്ടീവായി തുടരാൻ കാരണം.

4. സ്വയം പ്രകാശിക്കാനുള്ള കഴിവ് (Radioluminescence):
റേഡിയം ഇരുട്ടിൽ നേരിയ നീലനിറത്തിൽ തിളങ്ങുന്ന ഒരു മൂലകമാണ്. ഈ പ്രത്യേകത കണ്ടാണ്, മേരി ക്യൂറി ഇതിനെ "മനോഹരമായ വെളിച്ചം" എന്നു വിളിച്ചത്. അക്കാലത്ത് ഇതു വാച്ചുകളുടെ ഡയലുകളിലും മറ്റും പെയിന്റുചെയ്യാൻ ഉപയോഗിച്ചിരുന്നു.

5. ഗാമവികിരണങ്ങൾ (Gamma Radiation):
റേഡിയം-226 നേരിട്ട് ഗാമവികിരണങ്ങൾ പുറത്തുവിടുന്നതു കുറവാണെങ്കിലും, അതു വിഘടിച്ചുണ്ടാകുന്ന മറ്റു മൂലകങ്ങൾ (ഉദാഹരണത്തിന് Radon-222, Bismuth-214) ശക്തമായ ഗാമവികിരണങ്ങൾ പുറത്തുവിടുന്നു. ഈ ഗാമവികിരണങ്ങൾ വളരെ ഉയർന്ന തുളച്ചുകയറൽ ശേഷിയുള്ളവയാണ് (High penetration power). ഇതുകൊണ്ടാണ് മേരി ക്യൂറിയുടെ ശവപ്പെട്ടിക്ക് കട്ടിയുള്ള ഈയപ്പാളികൾ (Lead lining) വേണ്ടിവരുന്നത്.

6. ഉപോൽപ്പന്നമായി മാറുന്ന റേഡൺ ഗ്യാസ് (Radon Gas):
റേഡിയം-226 വിഘടിക്കുമ്പോൾ റേഡൺ എന്ന റേഡിയോ ആക്ടീവ് വാതകമുണ്ടാകുന്നു. മേരി ക്യൂറിയുടെ ലാബ് കുറിപ്പുകൾ ഒരു പെട്ടിയിലടച്ചുവെച്ചാൽ, ആ പെട്ടിക്കുള്ളിൽ ഈ വാതകം നിറയുന്നു. അതുകൊണ്ടാണ് ആ കുറിപ്പുകൾ ഇന്നും അതീവ അപകടകാരിയായി തുടരുന്നത്.

ഈയപ്പെട്ടിക്കുള്ളിലെ അന്ത്യവിശ്രമം

പാരീസിലെ പാന്തിയോണിൽ മേരി ക്യൂറിയെ അടക്കം ചെയ്തിരിക്കുന്നത് ഒരിഞ്ചു കട്ടിയുള്ള ഈയപ്പാളികൾ (Lead-lined coffin) പൊതിഞ്ഞ പെട്ടിയിലാണ്. സന്ദർശകർക്ക് റേഡിയേഷനേൽക്കാതിരിക്കാനാണ് ഇത്രയും കടുത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മേരി ക്യൂറിയുടെ മൃതദേഹംമാത്രമല്ല, അവർ സ്പർശിച്ച ഓരോ വസ്തുവും ഇന്നും വികിരണങ്ങൾ പുറത്തുവിടുന്നുണ്ട്.

"ശാസ്ത്രത്തിൽ നമുക്കു വ്യക്തികളല്ല, ആശയങ്ങളാണു പ്രധാനം" എന്നു വിശ്വസിച്ച വ്യക്തിയായിരുന്നു മേരി ക്യൂറി. ശാസ്ത്രലോകത്തിനുവേണ്ടി സ്വന്തം ശരീരംതന്നെ പരീക്ഷണവസ്തുവാക്കിമാറ്റിയ മഹതിയായിരുന്നു അവർ. ഒരു നൂറ്റാണ്ടിനുശേഷവും അവരുടെ ഭൗതികാവശിഷ്ടങ്ങളിൽനിന്നു പുറപ്പെടുന്ന വികിരണങ്ങൾ, ശാസ്ത്രത്തോടുള്ള അവരുടെ അടങ്ങാത്ത പ്രണയത്തിന്റെ നിശ്ശബ്ദസാക്ഷ്യങ്ങളാണ്.
— ജോസ് ആറുകാട്ടി