2026 ഫെബ്രുവരി 23, തിങ്കളാഴ്‌ച

ശവംനാറിച്ചെടികൾ

കാറ്റുകളൊക്കെ നിലച്ചിരിക്കു,ന്നെൻ്റെ
പാട്ടുകളൊക്കെയും തീർന്നിരിക്കുന്നു,
ഇവിടെയീ കുരിശുകൾക്കിടയിലായെന്നെ
അളന്നു കുഴിച്ചിട്ട മണ്ണിൻ്റെ മുകളിൽ
ബാക്കിയെ,ന്തീ ശവംനാറിച്ചെടികളോ?

മണ്ണിൽപ്പുതഞ്ഞൊരെൻ വേരുകളിലിന്നും
വീണ്ടും വസന്തത്തിനായുള്ള ദാഹം
വറ്റാതൊരല്പം തുടിച്ചുനിൽക്കുന്നോ?
വീണ്ടുമെനിക്കായി വരുമോ വസന്തം?

ഇന്നലെയുടെ കണ്ണുനീർ കുടിച്ചിന്നൊരു
പുൽക്കൊടി മണ്ണിൽ  തല നീട്ടിടുന്നോ?
ആകാശനീലിമതന്നിൽപ്പടരാൻ
വെമ്പുമൊരു ജ്യോതിവിത്തിനിയുമെന്നുള്ളിൽ
മുളപൊട്ടി വളരുവാൻ കാത്തിരിക്കുന്നോ!

പുതിയൊരു കാറ്റായി മാറുവാനുള്ളിൽ 
ശിഷ്ടമായ് ഇനിയുമൊരു ശ്വാസകണമുണ്ടോ?
ഉയിർപ്പിൻ്റെ ഞായറായുണരുവാനെന്നിൽ
പ്രത്യാശയിനിയും 
ബാക്കിയുണ്ടെന്നോ? 

✍🏻 ജോസ് ആറുകാട്ടി

2026 ഫെബ്രുവരി 21, ശനിയാഴ്‌ച

നിലാവിലെ ലില്ലിപ്പൂവ്

പ്രണയമേ, ഞാനെത്തി നിന്നെത്തേടി;
സോളമൻ വാഴുന്ന മന്ദിരത്തിൽ!
ഷാരോണിലെ പനിനീർപ്പൂവാണു ഞാൻ;
ജറുസലേമിലെ ലില്ലിപ്പൂ ഞാൻ!

എൻ പ്രാണപ്രിയനേ, നീയെത്ര സുന്ദരൻ,
വീഞ്ഞിനേക്കാൾ ,നിൻ പ്രണയം മധുരം!
നിൻ ചുംബനത്താൽ പൊതിയുകെന്നധരം;
നിന്നിൽ നിലാവായ് ഞാനലിഞ്ഞിടട്ടെ!

എൻ പ്രാണപ്രിയനേ, നീയെത്ര സുന്ദരൻ,
വീഞ്ഞിനേക്കാൾ ,നിൻ പ്രണയം മധുരം!
നിൻ ചുംബനത്താൽ പൊതിയുകെന്നധരം;
നിന്നിൽ, നിലാവായ് ഞാനലിഞ്ഞിടട്ടെ!

പ്രണയമേ, ഞാനെത്തി നിന്നെത്തേടി;
സോളമൻ വാഴുന്ന മന്ദിരത്തിൽ!
എന്നാത്മനാഥാ, നീ എൻ്റേതു മാത്രം;
നിനക്കായി മാത്രമീ ഞാനുമെന്നും!
പ്രാണൻ്റെ പ്രാണനേ നിന്നോടലിയുവാൻ,
പ്രേമാതുരയായ് ഞാൻ
കാത്തിരിപ്പൂ.

എൻ പ്രാണപ്രിയനേ, നീയെത്ര സുന്ദരൻ,
വീഞ്ഞിനേക്കാൾ ,നിൻ പ്രണയം മധുരം!
നിൻ ചുംബനത്താൽ പൊതിയുകെന്നധരം;
നിന്നിൽ നിലാവായ് ഞാനലിഞ്ഞിടട്ടെ!

പ്രണയമേ, ഞാനെത്തി നിന്നെത്തേടി;
സോളമൻ വാഴുന്ന മന്ദിരത്തിൽ!
ഷാരോണിലെ പനിനീർപ്പൂവാണു ഞാൻ;
ജറുസലേമിലെ ലില്ലിപ്പൂ ഞാൻ!

2026 ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയമുല്ലകൾ

 
പ്രണയമുല്ലകൾ

മൗനകവചത്തിനുള്ളിലൊളിപ്പിച്ച
അനുരാഗമെൻ മനമറിയുന്നുണ്ട്;
മൗനത്താലെത്രനാൾ മൂടിവച്ചാലുമാ
നോക്കിലൂടതു ദൃശ്യമാകുന്നുണ്ട്!

ഹൃത്തിനുള്ളിൽ നിൻ കണ്ണുകൾ നട്ടൊരാ,
പ്രണയത്തിൻ മുല്ല തളിരണിഞ്ഞു;
ഹൃദയവനിയിൽ നിനക്കായൊരായിരം
പ്രണയമുല്ലപ്പൂക്കൾ വിടർന്നുലഞ്ഞു...!

നിൻ മൊഴി കേൾക്കുവാൻ കാതോർത്തു നിൽക്കവേ,
മൗനവും സംഗീതമായി മാറി;
കിനാവിൻ്റെ നൂലിനാൽ കോർത്തുവയ്ക്കുന്നു ഞാൻ,
നിന്നിലെൻ ഹൃത്തടമോമലാളേ !

✍🏻 ജോസ് ആറുകാട്ടി