2026 മാർച്ച് 7, ശനിയാഴ്‌ച

ജീവമന്ന

I
(Verse 1)
ജീവമന്നയായെന്നാത്മാവിൽ നിറയും,
ജീവനെനിക്കേകിടുന്ന ദിവ്യഭോജ്യം;
സ്നേഹത്തിൻ കൂദാശയായെൻ നാവിൽ
സ്നേഹനാഥൻ വന്നലിഞ്ഞിടുന്നു നിത്യം ...

(Chorus)
നീ തന്ന ദാനത്തിനാരാധന,
നീ തന്ന സ്നേഹത്തിനാരാധന...
ആരാധനാ, ആരാധനാ
തിരുവോസ്തിയായെന്നിലലിയും നാഥാ... 

 

(Verse 2)
നിത്യജീവനേകിടുന്ന ഭോജ്യമെൻ ശരീരം;
നിത്യരക്ഷയേകിടുന്നതെന്റെ രക്തം;
എന്നരുളിക്കാൽവരി മലയിൽ,
എനിക്കായവൻ ബലിയായ്ത്തീർന്നൂ...

(Chorus)
നീ തന്ന ദാനത്തിനാരാധന,
നീ തന്ന സ്നേഹത്തിനാരാധന...
ആരാധനാ, ആരാധനാ
തിരുവോസ്തിയായെന്നിലലിയും നാഥാ... 

(Verse 3)
രക്തംചിന്തി,ക്ക്രൂശിലേറി, നാഥൻ;
എന്റെ പാപമോചനബലിയായ്,
മൂന്നാം നാളുയിർത്തു വിണ്ണിലേറി;
സ്വർഗ്ഗനാട്ടിൽ ഗേഹമെനിക്കേകാൻ..

(Chorus)
നീ തന്ന ദാനത്തിനാരാധന,
നീ തന്ന സ്നേഹത്തിനാരാധന...
ആരാധനാ, ആരാധനാ
തിരുവോസ്തിയായെന്നിലലിയും നാഥാ... 


2026 ഫെബ്രുവരി 28, ശനിയാഴ്‌ച

ഓർമ്മച്ചിമിഴ്

ഓർമ്മകൾ തൻ മഞ്ഞൾ പ്രസാദമായ് മുന്നിലീ,
പഴയ ചിത്രത്തിൽ നിൻ പുഞ്ചിരിപ്പൂവ്;
തൃശ്ശിവപേരൂരിലെ കാമ്പസ് ദിനങ്ങളെൻ
ഓർമ്മച്ചിമിഴ് തുറന്നെത്തിടുന്നു!

താങ്ങായ്, തണലായി നിന്ന മാതാവിൻ്റെ
പ്രായത്തെയും 
കടന്നിന്നു നീ നിൽക്കിലും, 
കണ്ണിലെക്കൗതുകം, വാക്കിലെ കുസൃതികൾ,
മായാതെ നിൽക്കുന്നു നിന്നിലെൻ മിത്രമേ!

ഇനിയുമാ ജീവിതയാത്രയിൽ പുണ്യങ്ങൾ
പൂത്തുലയാൻ ദൈവം തുണയേകിടും
തലമുറകൾക്കൂർജ്ജമായ്ത്തീരട്ടെ
നിന്നിലെ നന്മതൻ നീർച്ചാലുകൾ!
--------------------------------------------------------------
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠിയായിരുന്ന ബീന, തൻ്റെ അമ്മയോടൊപ്പം നിൽക്കുന്ന പഴയ ഫോട്ടോ കണ്ടെഴുതിയത്. ഫോട്ടോ താഴെ.


2026 ഫെബ്രുവരി 26, വ്യാഴാഴ്‌ച

കവിതയൊരു വിതയാണ്

കവിതയൊരു വിതയാണ്, ' മനസ്സിന്റെ മണ്ണിൽ
വീഴുന്ന വിത്താണ്, നന്മയാണ്;
ഭാവനതൻ നീരൊഴുക്കിൽ മുളപൊട്ടി, 
വളരുന്ന വിസ്മയമാണതെന്നും! ..

വാക്കുകളിൽ വളരുന്ന ശാഖകൾ; വരികളിൽ
അർത്ഥങ്ങൾ വിടരുന്നു പൂക്കളായി!
ചിന്തകളാം തണലേകുന്ന ചില്ലകൾ,
നന്മകൾ കായ്ക്കുന്ന കല്പകം കവിത.

​കാലമാം വയലിൽ കവി നട്ടു കവിത,
നനയ്ക്കുന്നതോ ഹൃദയനിണധാരയാലേ!
കണ്ണുനീർത്തുള്ളിയും പുഞ്ചിരിയും കഠിന-
വ്യഥകളും, വളമായി മാറിടുന്നു.

​വേദനകൾതൻ കഠിനമാം വേനലിൽ
വാടാതെ നിൽക്കുന്ന ജീവതാളം;.
അക്ഷരപ്പൂക്കൾ വിടർന്നു ലസിക്കവേ,
അറിവിൻ സുഗന്ധം പരക്കുമെങ്ങും!

​കവിതയൊരു വിതയാണ്, തലമുറകൾക്കായി
കാത്തുവച്ചീടുന്ന പുണ്യമാണ്.
കൊയ്തെടുക്കേണമതിൽനിന്നു നൽഫലം;
വിശ്വസാഹോദര്യപൊന്മണികൾ!

✍🏻 ജോസ് ആറുകാട്ടി