ലഘുനാടകം:
കഥാപാത്രങ്ങൾ:
1. ആൻ്റോ: ലഹരിയുടെ വഴിയിലുള്ള യുവാവ്.
2. രാഹുൽ: പ്രണയനൈരാശ്യവും ജീവിതഭയവുമുള്ളവൻ.
3. ആനി: ഐടി പ്രൊഫഷണൽ, മാനസികമായി തളർന്നവൾ.
4. ജ്യോതി: സോഷ്യൽമീഡിയ ലോകത്ത് ജീവിക്കുന്നവൾ.
5. വിനോദ്: ലഹരിയിൽ ജീവിതം നശിപ്പിച്ചവൻ.
6. അദ്ധ്യാപകൻ: പഴയ മതബോധനാദ്ധ്യാപകൻ.
7. ക്രിസ്തുരാജൻ: കുരിശടിയിലെ രൂപം (യഥാർത്ഥക്രിസ്തുവായി മാറുന്നു).
രംഗം 1: കവലയിലെ കുരിശടി
(രാത്രിയുടെ നിശബ്ദതയിലേക്ക്, ചീവീടുകളുടെ ശബ്ദം, നായ്ക്കളുടെ കുര, അകലെ വാഹനങ്ങൾ പോകുന്ന ശബ്ദം തുടങ്ങിയവ ഇടയ്ക്കു കടന്നുവരുന്നു. മങ്ങിയ വെളിച്ചത്തിൽ കുരിശടിയിലെ ക്രിസ്തുരാജൻ്റെ രൂപം തെളിഞ്ഞു നിൽക്കുന്നു. ആൻ്റോയും രാഹുലും അവിടെ ഇരിക്കുന്നു.)
ആൻ്റോ: എടാ രാഹുലേ... സൺഡേ സ്കൂളിലൊക്കെ പോയിരുന്നപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ വലിയ സ്വാതന്ത്ര്യം കിട്ടുമെന്നാ കരുതിയത്. പക്ഷേ ഇതിപ്പോ...
ജീവിതത്തെ ശരിക്കും പേടിച്ചുതുടങ്ങി… എന്തിനെന്നില്ലാത്ത ഒരു പേടി!
രാഹുൽ: (വേദനയോടെ ചിരിക്കുന്നു)
പേടിയോ... എനിക്ക്.... ഉള്ളിലൊക്കെ ശൂന്യതയാടാ.
എല്ലാം ഇരുട്ടിലാണ്.... മൂന്നുകൊല്ലം, കൂടെ നടന്നവളാ...
ഇന്നു വൈകുന്നേരം ഒറ്റ മെസ്സേജ്, "It’s over" എന്ന്! എടാ, ദൈവമുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? ദൈവമുണ്ടെങ്കിൽ ഈ ചതിയൊക്കെ നോക്കി വെറുതെ നിൽക്കുമോ?
ആൻ്റോ: (പോക്കറ്റിൽനിന്ന് ഒരു ചെറിയ പാക്കറ്റ് പുറത്തെടുക്കുന്നു)
ദൈവത്തിൻ്റെ പുറകേ നടന്ന് സമയം കളയണ്ട. ഇതാ... ഇത് ഒരെണ്ണം എടുത്താൽ മതി. നിൻ്റെ ലോകം അങ്ങ് ഓഫ് ആകും. പിന്നെ വേദനയില്ല, നിരാശയില്ല... ഒന്നുമില്ല!
(ഈ സമയം കുരിശടിയിലെ സ്റ്റാച്യൂവിൽ ഒരു പ്രകാശമാറ്റം സംഭവിക്കുന്നു. സ്റ്റാച്യൂ വിറയ്ക്കുന്നതുപോലെ തോന്നണം.)
(വെളിച്ചം മങ്ങിത്തെളിയുമ്പോൾ ആനി തൻ്റെ സ്കൂട്ടർ സ്റ്റേജിനു മുമ്പിൽ നിറുത്തി സ്റ്റേജിലേക്കു കയറി വരുന്നു. അവൾ ക്ഷീണിതയാണ്.)
ആനി: ഹേയ്… നിങ്ങൾ ഇവിടെയിരിക്കുന്നോ!
എത്ര നാളായെടാ നിങ്ങളെയൊക്കെ കണ്ടിട്ട്…
ആൻ്റോ: (പരിഹാസത്തോടെ) ഓ... ഐടി സിറ്റിയിലെ വലിയ എഞ്ചിനീയർ എത്തിയല്ലോ! ലക്ഷങ്ങൾ ശമ്പളം, എ.സി. റൂം... നീയിപ്പോ കോസ്റ്റ്ലിയായ ലൈഫ് എൻജോയ് ചെയ്യുകയല്ലേ? പിന്നെ ഞങ്ങളെയൊക്കെ എങ്ങനെ കാണാനാണ്?
ആനി: (നെടുവീർപ്പോടെ) ജോലിയും ശമ്പളവുമുണ്ട് ആൻ്റോ... പക്ഷേ സമാധാനമില്ല. ഉറക്കഗുളിക കഴിച്ചാൽപ്പോലും ഉറങ്ങാൻപറ്റാത്ത അവസ്ഥയാണ. ടാർഗറ്റ്, മീറ്റിംഗ്, സ്ട്രെസ്സ്... ഒരു യന്ത്രത്തെപ്പോലെ ഓടുകയാ. എന്തിനാ ഓടുന്നതെന്നുപോലും എനിക്കറിയില്ല.
(ദ്രുതതാളത്തിലുള്ള റീൽസ് മ്യൂസിക്. ഒരു വശത്തുനിന്ന് ജ്യോതി ഫോണുമായി പ്രവേശിക്കുന്നു. അവൾ റീൽസ് ഷൂട്ട് ചെയ്യുകയാണ്.)
ജ്യോതി: (ഫോണിലേക്ക് നോക്കി) "Hi Guys എല്ലാരുമുണ്ടല്ലോ! ഞാൻ നൈറ്റ് ലൈഫിനെക്കുറിച്ച് ഒരു റീൽസെടുക്കാനിറങ്ങിയതാ...!
അപ്പോ ഇന്നു നമ്മൾ നമ്മുടെ അരാശുപുരത്തെത്തിയിരിക്കുന്നു. അരാശുപുരം ജംഗ്ഷനിലെ നൈറ്റ് വൈബ്സ് ആണ് ഇപ്പോൾ നമ്മൾ എക്സ്പ്ലോർ ചെയ്യുന്നത്..."
രാഹുൽ: (ദേഷ്യത്തോടെ) പോടീ അവളുടെ ഒരു റീൽസ്! ജീവിതം കൈവിട്ടു നിക്കുമ്പോളാണ്.... നിനക്കു ലൈക്കും ഷെയറും മതിയല്ലോ! വാരിക്കൂട്ടി പുഴുങ്ങിത്തിന്നാം!
ജ്യോതി: ഹേയ് രാഹുൽ! ദേഷ്യപ്പെടാതെ! ദിസ് ഈസെ പെർഫെക്റ്റ് ടൈമിംഗ്. നമുക്കൊരു റീൽ എടുക്കാം. "Night vibes with old friends!" വാടാ, വാ... ആനീ, എല്ലാവരും ഒന്നു ചിരിക്ക്!
(വെളിച്ചം മങ്ങിത്തെളിയുന്നു.)
(വിനോദ് ആടിയാടി കടന്നുവരുന്നു. അവൻ്റെ വേഷവിധാനം അലക്ഷ്യമാണ്.)
വിനോദ്: എടാ ആൻ്റോ... സാധനം ഉണ്ടോടാ? ഒന്ന് സെറ്റാക്ക്... തല പൊട്ടിപ്പോകുന്നു.
(ലൈറ്റ് ചെറുതായി ഡിം, mood shift)
മീര: വിനോദേ... നീ... നീ എന്താ ഇങ്ങനെ..! ഇത്രയും തറയായിപ്പോയോ? നമ്മുടെ കാറ്റിക്കിസം ഗ്രൂപ്പിലെ ലീഡറായിരുന്നു നീ!
വിനോദ്: (ഉറക്കെ ചിരിക്കുന്നു) അന്ന് ഞാൻ ലീഡറായിരുന്നു, ഹീറോ! ഇന്ന് ഞാൻ സീറോ! ബിഗ് സീറോ!
പക്ഷെ ... ഞാനിപ്പോൾ ഫ്രീയാണ്! ടെൻഷനില്ല, ഭാവിയില്ല... എവിടേം തെണ്ടിത്തിരിഞ്ഞു നടക്കാം... അൾട്ടിമേറ്റ് ഫ്രീഡം!
(അവൻ കുരിശടിക്കു നേരെ തിരിയുന്നു.)
"കണ്ടോ, നിക്കണതു കണ്ടോ? കർത്താവിനിവിടെ ഇങ്ങനെ സ്റ്റാച്യു ആയി നിന്നാൽപ്പോരേ? ഒന്നുമറിയേണ്ടല്ലോ!"
(സ്റ്റേജ് ഇരുണ്ടു തെളിയുന്നു.
അപ്പോൾ പഴയ കാറ്റിക്കിസം അദ്ധ്യാപകൻ അവിടേയ്ക്കു വരുന്നു.)
അദ്ധ്യാപകൻ:(അതിശയത്തോടും സ്നേഹതോടും കൂടെ)
മക്കളെ... എത്ര കാലമായി നിങ്ങളെയൊക്കെ ഇങ്ങനെ ഒരുമിച്ചു കണ്ടിട്ട്.
രാഹുൽ: സാറേ സ്തോത്രം; ഇനിയെങ്കിലും ഉപദേശമൊക്കെ നിറുത്തി, സാറിനൊന്നു നന്നായിക്കൂടെ?
(അദ്ധ്യാപകൻ നിശ്ശബ്ദമായി അവനെയും മറ്റുള്ള വരെയും നോക്കുന്നു)
രാഹുൽ: സാറേ... പഴയ ഉപദേശമൊന്നും ഇപ്പോ എൽക്കില്ല. ഞങ്ങളുടെ ജീവിതം ഞങ്ങളുടേതാണ്. സ്തോത്രം പറഞ്ഞ് ഇനീം ഞങ്ങളെ വെറുപ്പിക്കല്ലേ.
അദ്ധ്യാപകൻ: (ശാന്തമായി) ഉപദേശിക്കാനല്ല മക്കളെ ഞാൻ വന്നത്. നിങ്ങൾ ഒരുപാടു മാറിപ്പോയി. പക്ഷേ ... ഈ കുരിശടി ഇപ്പോഴും മാറിയിട്ടില്ല, ക്രിസ്തുവും മാറിയിട്ടില്ല. നിങ്ങളുടെ സ്നേഹത്തിനായി നിങ്ങളെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.
ആൻ്റോ: സാറേ, പ്രാക്ടിക്കലായി ചിന്തിക്ക്. പ്രാർത്ഥിച്ചാൽ ജോലി കിട്ടുമോ? ലോൺ അടയ്ക്കാൻ കാശ് കിട്ടുമോ?
അദ്ധ്യാപകൻ: എല്ലാം കിട്ടും. പക്ഷേ കാശുകൊണ്ടോ ജോലികൊണ്ടോ കിട്ടാത്ത ഒന്ന് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ സങ്കടം അവനോട്, ആത്മാർത്ഥതയോടെ പറഞ്ഞിട്ടുണ്ടോ? ഒരു മറുപടിക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടോ?
ജ്യോതി: ഞങ്ങൾ പ്രാർത്ഥിച്ചുമടുത്തു സാറേ...
അദ്ധ്യാപകൻ: വെറുതേ പ്രാർത്ഥിച്ചാൽ മാത്രം പോര! പ്രാർത്ഥനയും പ്രാർത്ഥനയ്ക്കൊപ്പം വിശ്വാസത്തിനു ചേർന്ന പ്രവൃത്തികളും വേണം… ക്രിസ്തുവിൻ്റെ പ്രകാശം ഹൃദയത്തിൽ നിറയുമ്പോൾ ജീവിതത്തിൽ സമാധാനവും സംതൃപ്തിയുമുണ്ടാകും. നിങ്ങൾ ഹൃദയപരമാർത്ഥതയോടെ, നിങ്ങളുടെ സങ്കടങ്ങൾ… അവനോടു പറഞ്ഞാൽ അതിനുത്തരം കിട്ടും.
അനി: സാറേ... ഞങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷേ ഉത്തരമൊന്നും കിട്ടിയില്ല.
അദ്ധ്യാപകൻ: അവൻ ഉത്തരംതരികയല്ല മക്കളെ ചെയ്യുന്നത്... അവൻതന്നെയാണ് ഉത്തരം! ആ സുന്ദരമായ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്ക്. അവൻമാത്രമാണ്, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമെന്ന് നിങ്ങളറിയും ...
(അദ്ധ്യാപകൻ പതുക്കെ പിൻവാങ്ങുന്നു. ലൈറ്റുകൾ മെല്ലെ ഡിം ആകുന്നു.)
(ആൻ്റോ ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നു. പെട്ടെന്ന് ഇടിമിന്നൽപോലൊരു ശബ്ദവും എക്കോ ഇഫക്റ്റും കേൾക്കുന്നു.)
ക്രിസ്തു (വോയിസ് ഓവർ): "മകനേ... നീ തിരയുന്നത് ഇതിലല്ല കിട്ടുന്നത്... നിനക്കു വേണ്ടത് എന്നെയാണ്."
(എല്ലാവരും ഭയന്ന് കുരിശടിയിലേക്കു നോക്കുന്നു. പ്രകാശവലയത്തിൽ ക്രിസ്തുരാജൻ്റെ രൂപത്തിനു ജീവൻ വയ്ക്കുന്നു. ഈശോ അതിസുന്ദരമായ രൂപത്തിൽ കൈകൾ നീട്ടി താഴേക്കിറങ്ങി വരുന്നു. ഹൃദയഭാഗത്തുനിന്ന് ചെമപ്പും വെള്ളയും പ്രകാശകിരണങ്ങൾ)
ക്രിസ്തു: (മൃദുവായ സ്വരത്തിൽ) എത്ര കാലമായി ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ എന്നെ മറന്നു... പക്ഷേ ഒരു നിമിഷംപോലും ഞാൻ നിങ്ങളെ മറന്നിട്ടില്ല. നിങ്ങൾ മനുഷ്യരുടെ സ്നേഹത്തിലും ജോലിയിലും ലഹരിയിലുമാണ് തിരയുന്നത്. അവിടെ നിങ്ങൾ സമാധാനം കണ്ടെത്തുകയില്ല... നിങ്ങൾ തിരയേണ്ടത് എന്നെയാണ്. കാരണം, നിങ്ങളെ ഞാൻ സൃഷ്ടിച്ചത് എൻ്റെ സ്നേഹത്തിനുവേണ്ടിയാണ്.
എന്നിലാണ്.... എന്നിലൂടെയാണ്... നിങ്ങൾക്കു പൂർണ്ണത കൈവരുന്നത്.
(പശ്ചാത്തലത്തിൽ "കർത്താവിൻ കരുണ..." എന്ന ഗാനം മെല്ലെ ഉയരുന്നു. യുവാക്കൾ ഓരോരുത്തരായി വിറയലോടെ മുട്ടുകുത്തുന്നു.)
ആൻ്റോ: (ലഹരി പാക്കറ്റ് വലിച്ചെറിഞ്ഞ്) ഈശോയേ... എൻ്റെ കർത്താവേ... എനിക്ക് .... എനിക്കു യോഗ്യതയില്ല കർത്താവേ.... ഞാൻ പാപിയാണ്...
രാഹുൽ: എന്നെ ആരും സ്നേഹിക്കുന്നില്ലെന്നു ഞാൻ കരുതി... പക്ഷേ കർത്താവേ, നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടായിരുന്നു ! ഞാനതു തിരിച്ചറിഞ്ഞില്ല. ഞാൻ നിന്നെ സ്നേഹിച്ചില്ല.... കർത്താവേ നിൻ്റെ കരുണയ്ക്ക് ഞാൻ അർഹനല്ലാതെ പോയല്ലോ....
ആനി: ലോകം മുഴുവൻ നേടിയാലും… കർത്താവേ,
നിന്നെ നഷ്ടപ്പെട്ടാൽ ഒന്നുമില്ലെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു…
ഞാൻ അഹങ്കരിച്ചു…
ഞാൻ പാപിയാണേ…
എന്നെ ഒന്നു ചേർത്തുപിടിക്കണേ…
എൻ്റെ ഈ ശൂന്യത... ഇതൊന്നു മാറ്റിത്തരണേ
ജ്യോതി: (ഫോൺ താഴെവയ്ക്കുന്നു) ഈ ഫിൽട്ടറുകൾ ഒന്നുമില്ലാതെ... ഈശോയേ, എനിക്കിപ്പോൾ അങ്ങയെ കാണാം.
ഈ ഫിൽട്ടറുകളെല്ലാം കള്ളമാണ്…
എൻ്റെ യഥാർത്ഥമുഖം… നീമാത്രമാണറിയുന്നത്… ഞാൻ പാപിയാണേ…
പാപിയായ എന്നെ തള്ളിക്കളയരുതേ!
വിനോദ്: എൻ്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചു…
എന്നെ ആരും രക്ഷിക്കില്ലെന്ന് കരുതി…
പക്ഷേ… നീ ഇപ്പോഴും എന്നെ വിളിക്കുന്നു… എൻ്റെ
ഈശോയേ…
എനിക്കിനി തിരികെവരാനാകുമോ കർത്താവേ…?
.
(ക്രിസ്തു ഓരോരുത്തരെയും തൊട്ടനുഗ്രഹിക്കുന്നു. പുക ഇഫക്റ്റും സ്വർണ്ണനിറത്തിലുള്ള പ്രകാശവും സ്റ്റേജ് നിറയുന്നു. എല്ലാവരും ക്രിസ്തുവിൻ്റെ പാദങ്ങളിൽ ചേർന്നു നിൽക്കുന്നു.)
ക്രിസ്തുവിൻ്റെ ശബ്ദം (വോയ്സ് ഓവർ) : മക്കളേ…
നിങ്ങൾ നിങ്ങളുടെ വീഴ്ചകൾ ഇപ്പോൾ നിങ്ങൾ തിരിച്ചറിയുന്നു... അനുതാപത്തോടെ സ്വയം പാപികളെന്ന് വിളിക്കുന്നു…
എന്നാൽ ഞാൻ നിങ്ങളെ എൻ്റെ മക്കളെന്നാണു വിളിക്കുന്നത്…
നിങ്ങളുടെ പാപത്തേക്കാൾ വലുതാണ് എൻ്റെ കരുണ…
നിങ്ങൾ എത്ര ദൂരെയായാലും… എത്ര വലിയ പാപികളായാലും
എൻ്റെ കരുണയിലാശ്രയിച്ചാൽ ഒരിക്കലും ഞാൻ നിങ്ങളെ കൈവിടില്ല!
എന്നിലേക്കു തിരികെ വരൂ…
ഞാൻ നിങ്ങളെ വിശുദ്ധിയിലേക്കു നയിക്കാം…
എൻ്റെ ഹൃദയം… നിങ്ങൾക്കായി തുറന്നിരിക്കുന്നു…
ആൻ്റോ: (കണ്ണുനീരോടെ സദസ്സിനെ നോക്കി) ഈശോയേ…
ഞങ്ങൾ യോഗ്യരല്ല…
പക്ഷേ നിൻ്റെ കരുണ ഞങ്ങൾക്ക് മതി…
ഇനി ഞങ്ങൾ എവിടെയും പോകുന്നില്ല…
നിൻ്റെ ചാരെ മാത്രം…
(ഗാനം പൂർണ്ണ ശബ്ദത്തിൽ മുഴങ്ങുന്നു. എല്ലാവരും ക്രിസ്തുവിനെ നോക്കി നിൽക്കേ തിരശ്ശീല വീഴുന്നു.)
രചന: ജോസ് ആറുകാട്ടി.
ഇതിൽചേർത്തിട്ടുള്ള ഗാനം 👇🏻