2026 ഫെബ്രുവരി 28, ശനിയാഴ്‌ച

ഓർമ്മച്ചിമിഴ്

ഓർമ്മകൾ തൻ മഞ്ഞൾ പ്രസാദമായ് മുന്നിലീ,
പഴയ ചിത്രത്തിൽ നിൻ പുഞ്ചിരിപ്പൂവ്;
തൃശ്ശിവപേരൂരിലെ കാമ്പസ് ദിനങ്ങളെൻ
ഓർമ്മച്ചിമിഴ് തുറന്നെത്തിടുന്നു!

താങ്ങായ്, തണലായി നിന്ന മാതാവിൻ്റെ
പ്രായത്തെയും 
കടന്നിന്നു നീ നിൽക്കിലും, 
കണ്ണിലെക്കൗതുകം, വാക്കിലെ കുസൃതികൾ,
മായാതെ നിൽക്കുന്നു നിന്നിലെൻ മിത്രമേ!

ഇനിയുമാ ജീവിതയാത്രയിൽ പുണ്യങ്ങൾ
പൂത്തുലയാൻ ദൈവം തുണയേകിടും
തലമുറകൾക്കൂർജ്ജമായ്ത്തീരട്ടെ
നിന്നിലെ നന്മതൻ നീർച്ചാലുകൾ!
--------------------------------------------------------------
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠിയായിരുന്ന ബീന, തൻ്റെ അമ്മയോടൊപ്പം നിൽക്കുന്ന പഴയ ഫോട്ടോ കണ്ടെഴുതിയത്. ഫോട്ടോ താഴെ.


2026 ഫെബ്രുവരി 26, വ്യാഴാഴ്‌ച

കവിതയൊരു വിതയാണ്

കവിതയൊരു വിതയാണ്, ' മനസ്സിന്റെ മണ്ണിൽ
വീഴുന്ന വിത്താണ്, നന്മയാണ്;
ഭാവനതൻ നീരൊഴുക്കിൽ മുളപൊട്ടി, 
വളരുന്ന വിസ്മയമാണതെന്നും! ..

വാക്കുകളിൽ വളരുന്ന ശാഖകൾ; വരികളിൽ
അർത്ഥങ്ങൾ വിടരുന്നു പൂക്കളായി!
ചിന്തകളാം തണലേകുന്ന ചില്ലകൾ,
നന്മകൾ കായ്ക്കുന്ന കല്പകം കവിത.

​കാലമാം വയലിൽ കവി നട്ടു കവിത,
നനയ്ക്കുന്നതോ ഹൃദയനിണധാരയാലേ!
കണ്ണുനീർത്തുള്ളിയും പുഞ്ചിരിയും കഠിന-
വ്യഥകളും, വളമായി മാറിടുന്നു.

​വേദനകൾതൻ കഠിനമാം വേനലിൽ
വാടാതെ നിൽക്കുന്ന ജീവതാളം;.
അക്ഷരപ്പൂക്കൾ വിടർന്നു ലസിക്കവേ,
അറിവിൻ സുഗന്ധം പരക്കുമെങ്ങും!

​കവിതയൊരു വിതയാണ്, തലമുറകൾക്കായി
കാത്തുവച്ചീടുന്ന പുണ്യമാണ്.
കൊയ്തെടുക്കേണമതിൽനിന്നു നൽഫലം;
വിശ്വസാഹോദര്യപൊന്മണികൾ!

✍🏻 ജോസ് ആറുകാട്ടി

2026 ഫെബ്രുവരി 23, തിങ്കളാഴ്‌ച

ശവംനാറിച്ചെടികൾ

കാറ്റുകളൊക്കെ നിലച്ചിരിക്കു,ന്നെൻ്റെ
പാട്ടുകളൊക്കെയും തീർന്നിരിക്കുന്നു,
ഇവിടെയീ കുരിശുകൾക്കിടയിലായെന്നെ
അളന്നു കുഴിച്ചിട്ട മണ്ണിൻ്റെ മുകളിൽ
ബാക്കിയിന്നീ ശവംനാറിച്ചെടികളോ?

മണ്ണിൽപ്പുതഞ്ഞൊരെൻ വേരുകളിലിന്നും
വീണ്ടും വസന്തത്തിനായുള്ള ദാഹം
വറ്റാതൊരല്പം തുടിച്ചുനിൽക്കുന്നുവോ,
വീണ്ടുമെനിക്കായി വരുമോ വസന്തം?

ഇന്നലെയുടെ കണ്ണുനീർ കുടിച്ചിന്നൊരു
പുൽക്കൊടി മണ്ണിൽ  തല നീട്ടിടുന്നോ?
ആകാശനീലിമതന്നിൽപ്പടരാൻ
വെമ്പുമൊരു ജ്യോതിവിത്തിനിയുമെന്നുള്ളിൽ
മുളപൊട്ടി വളരുവാൻ കാത്തിരിക്കുന്നോ!

പുതിയൊരു കാറ്റായി മാറുവാനുള്ളിൽ 
ശിഷ്ടമായ് ഇനിയുമൊരു ശ്വാസകണമുണ്ടോ?
ഉയിർപ്പിൻ്റെ ഞായറായുണരുവാനെന്നിൽ
പ്രത്യാശയിനിയും 
ബാക്കിയുണ്ടെന്നോ? 

✍🏻 ജോസ് ആറുകാട്ടി