2015, ജൂലൈ 8, ബുധനാഴ്‌ച

ജനസേവനം

"നിങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലുമൊരു നടപടിയുണ്ടായില്ലെങ്കില്‍ സമരം കൈവിട്ടു പോകും കേട്ടോ, പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം ചര്‍ച്ചചെയ്യുന്ന വന്‍ അഴിമതിയാണു് സമരത്തിന്റെ വിഷയം എന്നു നിങ്ങള്‍ മറക്കേണ്ട!"

"അഴിമതി, മണ്ണാങ്കട്ട! ഒരു തട്ടിപ്പു കേസായി ഏഴുതിത്തള്ളേണ്ടിയിരുന്ന സംഭവമാണു്. അതിങ്ങനെയൊരു വിവാദമാക്കി, തലസ്ഥാന നഗരത്തെ മുഴുവന്‍ സ്തംഭിപ്പിച്ചു കൊണ്ടു് ഈയൊരു സമരം ആവശ്യമുണ്ടായിരുന്നോ? അതും ശരിയായ ഒരന്വേഷണം നടന്നാല്‍ അതു നാമിരുകൂട്ടര്‍ക്കും ഒരുപോലെ ദോഷമാകും എന്നുറപ്പുള്ള ഒരു വിഷയത്തെച്ചൊല്ലി!"

"നിങ്ങള്‍ വിവരമില്ലാത്ത പൊതുജനത്തില്‍ ഒരുവനെപ്പോലെ സംസാരിക്കുന്നതെന്തേ?ഞങ്ങളുടെ പാര്‍ട്ടി നയം അഴിമതിയെ വച്ചു പൊറുപ്പിക്കരുതു് എന്നാണെന്നു നിങ്ങള്‍ക്കറിയരുതോ? റിപ്പോര്‍ട്ടു തയ്യാറായാല്‍ അതെഴുതിയ കടലാസിന്റെ വില പോലുമില്ലാത്ത ജുഡീഷ്യല്‍ എന്‍ക്വയറിയാണ് ഞങ്ങളുടെ ആവശ്യമെന്നു നിങ്ങള്‍ മറക്കരുതു് !"

" ഈ സര്‍ക്കാറിനു് ജനങ്ങളില്‍ നിന്നു് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലാത്തതു കൊണ്ടും പ്രതിപക്ഷസമരം മൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു എന്നൊരു പ്രസ്താവനയില്‍ തീരുന്ന കാര്യമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം! എന്നാല്‍ നിങ്ങള്‍ക്കു സിറ്റിംഗ് ജഡ്ജിയെയല്ലേ വേണ്ടതു്, അങ്ങനെയൊരാളെയിപ്പോള്‍ എവിടെ നിന്നു കിട്ടാനാണു്?"

"സിറ്റിംഗ്  ജഡ്ജിയെ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു എന്നൊരു പ്രസ്താവനയിറക്കിയാല്‍ അടുത്ത മണിക്കൂറില്‍ സമരം തീര്‍ത്തു ഞങ്ങള്‍ക്കു തടിയൂരാം; പിന്നെ നിങ്ങള്‍  സിറ്റിംഗ് ജഡ്ജിയെ ചോദിച്ചു ചീഫ് ജസ്റ്റിസിനൊരു കത്തെഴുതൂ ഹേ!, കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കേള്‍ക്കാന്‍ പോലും ജഡ്ജിമാരില്ലാത്തിടത്തു് സിറ്റിംഗ്ജഡ്ജിയെ വിട്ടുതരാന്‍ അദ്ദേഹത്തിനു പറ്റുമോ? കോടതി സഹകരിക്കുന്നില്ലെങ്കില്‍ നമ്മള്‍ പാവം ജനപ്രതിനിധികള്‍ എന്തു ചെയ്യാനാണ്? കണ്ണിന്റെയും കാതിന്റെയും കാലാവധി തീര്‍ന്ന ഏതെങ്കിലും റിട്ടയേര്‍ഡ് ജഡ്ജിയെ കമ്മീഷനാക്കാന്‍ അതില്‍കൂടുതല്‍ എന്തു ന്യായം വേണം?"

"എന്നാല്‍ പിന്നെ നാളെ രാവിലെ തന്നെ പ്രസ്താവനയാകാം, അതുകൊണ്ടു തീരുന്നില്ലല്ലോ, മാദ്ധ്യമങ്ങള്‍ക്കു ചര്‍ച്ച ചെയ്യാന്‍ ഉപകാരമുള്ള പുതിയവിഷയങ്ങള്‍ എന്തെങ്കിലും നല്കുകയും വേണം, എന്നാലേ നമ്മുടെ കാര്യങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു പോകൂ"

"അതിനിപ്പോ പെണ്‍വാണിഭമാ കൂടുതല്‍ നല്ലത്. സ്കോപ്പുള്ള ഏതെങ്കിലും ഒരെണ്ണം പൊക്കിയെടുത്തു മാദ്ധ്യമങ്ങള്‍ക്കിട്ടു കൊടുക്കാന്‍ നിങ്ങടെ പോലീസിനെക്കൊണ്ടു പറ്റില്ലേ? ഇനി കുറച്ചുകാലം എല്ലാ ചര്‍ച്ചകളും ആ വഴിക്കായിക്കൊള്ളും"

"എന്നാല്‍ ആ വഴി തന്നെ നോക്കാം."

"ശരി, അപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലം പെണ്‍വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ നമുക്കു് വൈകാതെ ഏറ്റുമുട്ടാം."

ജനസേവകര്‍ ഹസ്തദാനം നല്കി പിരിഞ്ഞു പോയി.



2015, ജൂലൈ 7, ചൊവ്വാഴ്ച

സുയോധനന്‍


"ഉടലുമായുള്ള ബന്ധംപിരിഞ്ഞ, തകര്‍ന്ന തുടയെല്ലുകളില്‍ വേദനയുടെ വിഷസര്‍പ്പങ്ങളിഴയുന്നു.

ഹോ, എത്രകഠിനമാണീ വേദന! 

എങ്കിലും കരഞ്ഞുകൊണ്ടു മരിക്കാന്‍മാത്രം ഭീരുവല്ല സുയോധനന്‍ ! ജീവിതംതന്ന മോഹഭംഗങ്ങളുടെ വേദനകളുമായി തുലനംചെയ്യുമ്പോള്‍ ഈ വേദന നിസ്സാരമല്ലേ?



അശ്വത്ഥാമാവേ, ഗുരുപുത്രാ, അര്‍ഹതപ്പെടാത്തതൊന്നും ഇന്നുവരെ മോഹിച്ചിട്ടില്ല സുയോധനന്‍! സോമകുലപാരമ്പര്യമനുസരിച്ച്,  ഹസ്തിനപുരി ഭരിക്കേണ്ടിയിരുന്നതു് എന്റെ പിതാവായ ധൃതരാഷ്ട്രരായിരുന്നു. അന്ധനായിരുന്നു എന്നതൊഴികെ മറ്റെന്തിലും ഇളയച്ഛനേക്കാള്‍ യോഗ്യനും അദ്ദേഹംതന്നെ! 

എന്നിട്ടും...

അന്ധനെന്ന ഒറ്റക്കാരണത്താല്‍,  ഇളയച്ഛനു സിംഹാസനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നപ്പോള്‍, തന്റെ സന്തതിപരമ്പരകള്‍മുഴുവന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നു സ്വപ്നേപി നിരൂപിച്ചിരുന്നില്ലെന്നു ധൃതരാഷ്ട്രമഹാരാജൻതന്നെ പറഞ്ഞിട്ടുണ്ടല്ലോ!

ഭര്‍ത്താവിനോടു സാധര്‍മ്മ്യംനേടുന്നതിനായി, കണ്ണുകള്‍ മൂടിക്കെട്ടി സ്വയമൊതുങ്ങിക്കൂടാന്‍ പതിവ്രതാരത്നമായ അമ്മ തീരുമാനമെടുത്തപ്പോള്‍ അന്തഃപുരത്തില്‍ കുന്തിയുടെ പ്രമാണിത്തമുറയ്ക്കപ്പെട്ടു.

കുന്തീപുത്രന്മാര്‍ക്കു ലഭിച്ച പരിഗണന, ഹസ്തിനപുരിയിലെ യഥാര്‍ത്ഥരാജകുമാരന്മാര്‍ക്കു് അന്യമായിത്തീര്‍ന്നു.

ഒടുവില്‍, അച്ഛനു രാജ്യഭാരം തിരികെനല്കി, പത്നീസമേതനായി വാനപ്രസ്ഥാശ്രമംസ്വീകരിച്ച പാണ്ഡുഇളയച്ഛന്‍ മരിച്ചപ്പോള്‍, കുന്തിയേയും മക്കളേയും തിരികേ കൊട്ടാരത്തിലെത്തിച്ചുസംരക്ഷിക്കാന്‍ തീരുമാനിച്ചതു് അച്ഛന്റെ ഹൃദയവിശാലത.

എന്നാല്‍ കുന്തി ചെയ്തതോ? കുരുവംശത്തിന്റെ അധികാരികളായി തന്റെ മക്കളെ അവരോധിക്കാനുള്ള കരുനീക്കങ്ങള്‍ക്കു് അവര്‍ തുടക്കമിട്ടു..

കുന്തിയുടെ ഗൂഢലക്ഷ്യങ്ങള്‍ അന്നേ ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. രാജവംശത്തിനെതിരെയുള്ള അവരുടെ ഗൂഢനീക്കങ്ങള്‍ക്കെതിരെ കൗമാരത്തിലേ മറുനീക്കങ്ങളാരംഭിച്ചവനാണു സുയോധനന്‍ ! കരുത്തനായ വൃകോദരനാകും കുന്തീസുതന്മാരുടെ രക്ഷാദുര്‍ഗ്ഗമെന്ന തിരിച്ചറിവില്‍, വിഷംചേര്‍ത്തഭക്ഷണം വയറുനിറയെക്കൊടുത്തു്, കൈകാല്‍ ബന്ധിച്ച്,  നദിയില്‍ത്താഴ്ത്തിയതാണു ഞാനവനെ! മൂന്നുനാലു നാളുകള്‍ക്കപ്പുറം എന്നെയദ്ഭുതപ്പെടുത്തിക്കൊണ്ടു്, അവന്‍ തിരികെയെത്തി... ഇപ്പോള്‍, ഇങ്ങനെയെന്നെ ചതിച്ചുതകര്‍ക്കാന്‍മാത്രമായി അവനന്നു ജീവനിലേക്കു മടങ്ങിയെത്തി...

ഇതിനിടയില്‍ തന്റെ പുത്രന്മാരെ അധികാരത്തിലെത്തിക്കാനുള്ള കുന്തിയുടെ കുതന്ത്രങ്ങള്‍ക്കു കൂട്ടുനില്ക്കാന്‍ സോമകുലത്തില്‍നിന്നുപോലും ഒരാളുണ്ടായി. വിദുരര്‍ ഇളയച്ഛന്‍! പക്ഷേ, എന്തുന്യായത്തിന്റെപേരില്‍?  ചില സന്ദേഹങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്തായിരുന്നുവെന്നതു് എനിക്കിപ്പോഴുമജ്ഞാതം! 

ധൃതരാഷ്ട്രപുത്രനായ ഞാന്‍തന്നെയാണു ഹസ്തിനപുരിയുടെ യഥാര്‍ത്ഥ അവകാശി.

എങ്കിലും പാണ്ഡൂ ഇളയച്ഛനു് ഒരു പുത്രനെങ്കിലുമുണ്ടായിരുന്നെങ്കില്‍ പകുതിരാജ്യം സന്തോഷത്തോടെ നല്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നല്ലോ! സോമകുലത്തില്‍നിന്ന് അധികാരം കവര്‍ന്നെടുക്കാനെത്തിയ രാജ്യദ്രോഹികള്‍മാത്രമാണു കുന്തിയുടെ മക്കള്‍ ... രാജ്യദ്രോഹികള്‍ക്കു ചിതയൊരുക്കാന്‍ മനോഹരമായ ഒരു കൊട്ടാരംതന്നെതീര്‍ത്തു ഞാന്‍! വിദുരനിളയച്ഛന്റെ ചതിയാണു് ആ തന്ത്രം തകര്‍ത്തതെന്നു ചാരന്മാരില്‍നിന്നു പിന്നിടു ഞാനറിഞ്ഞു.

ഇളയച്ഛൻ
പിതൃതുല്യനാണെന്ന, സുയോധനന്റെ നീതിബോധമൊന്നുകൊണ്ടുമാത്രമാണു്‌ സത്യമെന്തെന്നറിഞ്ഞിട്ടും ആ ചതിക്കുള്ള ശിക്ഷ വിദുരര്‍ക്കു ലഭിക്കാതെപോയതു്.

എന്തൊക്കെയുണ്ടായാലും എല്ലായ്പോഴും വിജയം കുന്തിക്കും മക്കള്‍ക്കുമായിരുന്നു. എന്നാല്‍ അതൊരിക്കലും ധര്‍മ്മത്തിന്റെ വിജയമല്ലതന്നെ!

തൊടുന്യായങ്ങളുയര്‍ത്തി സകലതും കൈയടക്കാന്‍ ശ്രമിക്കുന്നവര്‍ ധര്‍മ്മികളെന്നു വാഴ്ത്തപ്പെടുന്നതോ ലോകനീതി?

എന്തു ധര്‍മ്മത്തിന്റെ പേരിലാണു വൃകോദരന്‍ എന്റെ ഊരുവിലേക്കു ഗദ ചുഴറ്റിയടിച്ചതു്? നിരായുധനായി തേരില്‍നിന്നിറങ്ങിയ കര്‍ണ്ണന്റെ വിരിമാറിലേക്കു ചതിയമ്പെയ്തവന്‍ ഭീരുവോ വില്ലാളിവീരനോ? ഗുരുവിനെ ചതിച്ചുകൊല്ലാന്‍ കൂട്ടുനിന്നവന്‍ ധർമ്മപുത്രന്‍ എന്ന  വിളിപ്പേരിനര്‍ഹനാകുന്നതെങ്ങനെ? പിതാമഹനെ ശരശയ്യയില്‍ക്കോർത്തു കൊല്ലാക്കൊലചെയ്തവര്‍ അനര്‍ഹമായവ നേടിയെടുക്കാന്‍ എന്തധര്‍മ്മവുംചെയ്യാന്‍ തങ്ങളൊരുക്കമാണെന്നു സ്വയംതെളിയിക്കുകയായിരുന്നില്ലേ? ഹസ്തിനപുരിയിൽവച്ച്, പാഞ്ചാലി അപമാനിതയായെങ്കിൽ അതിനു കാരണക്കാരനായതും യുധിഷ്ഠിരനല്ലേ? എന്നാലാ പാപഭാരവും വ്യഥാ എന്നിലാരോപിക്കാനും ചിലകുബുദ്ധികൾ വ്യഗ്രചിത്തരായ് വന്നു....

എങ്കിലും;

ജീവിതത്തിലെന്നും തിരിച്ചടികള്‍മാത്രംനേരിട്ട എന്റെ മരണം, ഒരിക്കലുമൊരു പരാജയമാവില്ലെന്നു് എനിക്കുറപ്പുണ്ടു്....

ഗുരുപുത്രാ, ഇപ്പോഴുമെനിക്കുറപ്പുണ്ടു്, നിന്റെ പിതൃഘാതകരെ, എന്റെയും നിന്റെയും ശത്രുക്കളെ ഉന്മൂലനംചെയ്യാന്‍ നിനക്കാവുകതന്നെചെയ്യും.

ഹസ്തിനപുരിയുടെ യഥാർത്ഥരാജാവു്, നിന്നെയിതാ രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനായി പ്രഖ്യാപിക്കുന്നു. ഇത്രയും പരാജയങ്ങള്‍ക്കപ്പുറം നീ ഒറ്റയ്ക്കു ജയിക്കണം. ധര്‍മ്മയുദ്ധത്തിനു തെല്ലും വിലകല്പിക്കാത്ത കുന്തീപുത്രന്മാരെത്തകര്‍ക്കാന്‍ നിനക്കിനി എന്തുമാര്‍ഗ്ഗവും സ്വീകരിക്കാം.... "

തെല്ലിട നിശബ്ദനായ ദുര്യോധനൻ, തന്റെ മിഴികൾമാത്രം ചലിപ്പിച്ച്, അശ്വത്ഥാമാവിനേയും കൃപേരേയും കൃതകർമ്മാവിനേയും നോക്കി. 

പിന്നെ ഉറച്ച ശബ്ദത്തിൽപ്പറഞ്ഞു.

"ആരെങ്കിലും ഒരുപാത്രത്തില്‍ അല്പം ജലംകൊണ്ടുവരൂ..."

കൃപര്‍ കൊണ്ടുവന്ന ജലം, തന്റെ വലതുകൈയാല്‍ക്കോരി അശ്വത്ഥാമാവിന്റെ ശിരസ്സില്‍ത്തളിച്ചു്, ദുര്യോധനന്‍ ഗുരുപുത്രനെ തന്റെ സര്‍വ്വസൈന്യാധിപനായി അഭിഷേകംചെയ്തു.  കൃപരും കൃതവര്‍മ്മാവും കണ്ണീരണിഞ്ഞ സാക്ഷികളായി...

മണ്ണിലേയ്ക്കിരുന്ന അശ്വത്ഥാമാവ്, ദുര്യോധനനെ തന്റെ മടിയിൽക്കിടത്തി.

"കൃപരെ, കൃതവര്‍മ്മാവേ, അന്ത്യംവരെയും നിങ്ങള്‍ നിങ്ങളുടെ സര്‍വ്വസൈന്യാധിപനൊപ്പമായിരിക്കൂ... ഇനി വിട! അശ്വത്ഥാമാവേ,നിനക്കു വിജയമുണ്ടാകട്ടെ..!"

ആ വാക്കുകൾക്കൊടുവിൽ, അശ്വത്ഥാമാവിന്റെ മടിയില്‍ സുയോധനന്റെ ചേതനയറ്റ ശരീരംമാത്രം ബാക്കിയായി.

------------------------------------------
വൃകം - ചെന്നായ
വൃകോദരന്‍ - ഭീമസേനന്‍