2015, മേയ് 15, വെള്ളിയാഴ്‌ച

അന്വേഷണം.



"സത്യത്തില്‍ ഇവനെയൊന്നും ഈ ഭൂമിക്കുമേല്‍ ജീവിക്കാനനുവദിക്കരുതു്. അതാണു വേണ്ടതു്. "

"നമുക്കതു പറ്റില്ലല്ലോ! ഏതു മഹാപാപിയേയും ശുശ്രൂഷിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയല്ലേ നമ്മുടെ ജോലി "

"ഇവനൊക്കെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടെന്തിനാണു്? ഇനിയുമൊരുപാടു പാവം സ്ത്രീകള്‍ക്കു ദുരന്തമാകാനോ?"

ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്നതിനിടയിലെപ്പോഴോ ഐ.സി.യുവിലെ നേഴ്സുമാരുടെ സംസാരം സജീഷിന്റെ കര്‍ണ്ണപുടങ്ങളിലെത്തുന്നുണ്ടായിരുന്നു.

ശരീരത്തിലെവിടൊക്കെയോ അസഹ്യമായ വേദന! എങ്കിലും കാറ്റില്‍പ്പറക്കുന്ന അപ്പുപ്പന്‍താടിപോലെ ശരീരത്തിനു വല്ലാത്ത ലാഘവം. താനെവിടെയാണുള്ളതെന്നു തിരിച്ചറിയാന്‍ സജീഷിനായില്ല. എന്തൊക്കെയോ ഓര്‍മ്മകള്‍ മാത്രം ഇരുട്ടില്‍നിന്നു മുന്നോട്ടുവന്നെത്തുന്നുണ്ടു്...

അര്‍ച്ചനാ ലോഡ്ജിലെ മുറിയില്‍നിന്നു വ്യക്തമായി കാണാമായിരുന്നു, ടൗണ്‍ഹാള്‍ ഗേറ്റിനുമുന്നിലെ വൃക്ഷത്തറയിലിരുന്നു ഭിക്ഷാടനംനടത്തുന്ന ചെറുപ്പക്കാരിയായ യാചകിയെയും അവരുടെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും.

താന്‍ കാണുമ്പോഴെല്ലാം ആ കുഞ്ഞുറങ്ങുകയാണെന്നു സജീഷ് ശ്രദ്ധിച്ചതു വളരെ യാദൃശ്ചികമായാണു്. ആദ്യം വല്ലാത്തൊരു കൗതുകമാണു തോന്നിയതെങ്കിലും പിന്നീടതിലെന്തോ അസ്വഭാവികതതോന്നി. അങ്ങനെയാണു തുടര്‍ച്ചയായ രണ്ടുദിവസങ്ങള്‍ അവധിയെടുത്തു് ആ സ്ത്രീയേയും കുട്ടിയേയും നിരീക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചതു്.

ഉറങ്ങുന്ന കുട്ടിയുമായി, പ്രഭാതത്തില്‍ത്തന്നെ, ഭിക്ഷക്കാരി തന്റെ പതിവുസ്ഥലത്തെത്തി. കൃത്യം രണ്ടുമണിക്കൂറുകളുടെ ഇടവേളകളില്‍ ഒരാളെത്തി ആ സ്ത്രീയ്ക്കതുവരെലഭിച്ച പണംവാങ്ങി പോകുന്നുണ്ടു്. ഒമ്പതുമണിക്കു പ്രഭാതഭക്ഷണവും ഒരു മണിക്കുച്ചഭക്ഷണവും നാലുമണിക്കു ചായയുമായി അവരെ സന്ദര്‍ശിച്ചതു മറ്റൊരാളാണു്. 

എന്നാല്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ അവരുടെ കുഞ്ഞ് ഉണര്‍ന്നില്ല. കരയുകയോ ചിരിക്കുകയോചെയ്തില്ല. ആ സ്ത്രീ ഒരിക്കലെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നതോ, കുഞ്ഞ് എന്തെങ്കിലും ഭക്ഷണംകഴിക്കുന്നതോ കണ്ടില്ല.

അവര്‍ കുഞ്ഞിനു് എന്തെങ്കിലും തരത്തിലുള്ള മയക്കുമരുന്നു നല്കിയിട്ടുണ്ടാകുമോ? സ്വന്തം കുഞ്ഞിനെ അങ്ങനെ മയക്കിക്കിടത്താന്‍ ഒരമ്മയ്ക്കാകുമോ?

പിറ്റേന്നു യാചകി പതിവുസ്ഥലത്തെത്തിയപ്പോള്‍, സജീഷ് അവരുടെ സമീപത്തെത്തി.

"ഈ കുഞ്ഞ്, പകല്‍മുഴുവന്‍ ഉറങ്ങുന്നതെന്തുകൊണ്ടാണു്?"
യാചകി മറുപടിയൊന്നും നല്കിയില്ല.

അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് ചോദ്യമാവര്‍ത്തിച്ചു. പകച്ചുനോക്കിയതല്ലാതെ ആ സ്ത്രീ മറുപടി പറഞ്ഞില്ല. പിന്നില്‍നിന്ന് ആരോ സജീഷിന്റെ തോളില്‍ മൃദുവായി തട്ടുന്നതറിഞ്ഞ് അയാൾ തിരിഞ്ഞുനോക്കി. മുപ്പതു വയസ്സുതോന്നുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍.

"എന്തിനാ സാറേ, ആ പാവത്തിനെ ശല്യപ്പെടുത്തുന്നതു്? അവര്‍ക്കും ജീവിച്ചുപോകണ്ടേ? സഹായിച്ചില്ലെങ്കില്‍ പോട്ടേ. ഉപദ്രവിക്കാതിരിക്കരുതോ?"

പത്തുരൂപയുടെ ഒരു നോട്ടു് ആ സ്ത്രീയുടെ മുന്നില്‍ വിരിച്ചിരുന്ന തുണിയിലേക്കിട്ടു് ആ ചെറുപ്പക്കാരന്‍ കടന്നുപോയി. സമീപത്തുകൂടെ നിരവധിപേര്‍ നടന്നുപോകുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിലും പലരും വന്നുപോകുന്നു. നഗരത്തിന്റെ തിരക്കില്‍ ആര്‍ക്കും ഒന്നുംശ്രദ്ധിക്കാന്‍ സമയമില്ല. കുറച്ചുനേരംകൂടെ അവിടെ നിന്ന സജീഷ്, അപ്പുറത്തുളള ബസ് സ്റ്റോപ്പിലേക്കു മാറിനിന്ന്, യാചകിയെ നിരീക്ഷിക്കാന്‍ നിശ്ചയിച്ചു. പതിവില്‍നിന്നു വ്യത്യസ്തമായി ഒന്നുമില്ല. കുഞ്ഞ് ഉറക്കമുണര്‍ന്നുമില്ല. അയാള്‍ ഒരിക്കല്‍ക്കൂടെ ഭിക്ഷക്കാരിയുടെ അരികിലെത്തി.

"ഈ കുഞ്ഞെന്താണെപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നതു്?" പഴയ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീ പകച്ചമുഖത്തോടെ അയാളെ നോക്കി. പതിവുപോലെ അവള്‍ മറുപടി പറഞ്ഞില്ല. അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് വീണ്ടും ചോദിച്ചു.

"ഈ കുഞ്ഞൊരിക്കലുമുറക്കമുണരാത്തതെന്തേ?"

വാടിയ വാഴയിലപോലെ തളര്‍ന്നുകിടന്നിരുന്ന കുട്ടിയെ തോളില്‍ക്കിടത്തിക്കൊണ്ടു് ആ സ്ത്രീ അവിടെനിന്നെഴുന്നേറ്റു.

"ഇയാള്‍ക്കെന്താണറിയേണ്ടതു്?"

കനത്ത ഒരു പുരുഷശബ്ദം കേട്ട്, സജീഷ് തിരിഞ്ഞു നോക്കി. രാവിലെ കണ്ട ചെറുപ്പക്കാരനടക്കം ആറുപേര്‍.

"അവളെ ശല്യപ്പെടുത്തേണ്ട. നിങ്ങള്‍ക്കെന്താണറിയേണ്ടതു്? ഞങ്ങള്‍ പറഞ്ഞുതരാം."

"ഈ കുഞ്ഞ്..... "

"അതവളുടെ കുഞ്ഞല്ല; രാവിലെ ജോലിക്കെത്തുമ്പോള്‍ അവള്‍ക്കുകിട്ടുന്ന ഒരു തൊഴിലുപകരണംമാത്രം! വൈകുന്നേരം അവളതിനെ തിരിച്ചേല്പിക്കും."  വളരെ സൗമ്യമായ ശബ്ദത്തിലുള്ള മറുപടി.

"ഈ കുഞ്ഞൊരിക്കലും ഉറക്കമുണരാത്തതെന്താണ്?"

ഇതിനിടയില്‍ ആ സ്ത്രീ, കുഞ്ഞിനേയുംകൊണ്ടു് എവിടെയോ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.

"ഇയാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളാണു് അന്വേഷിക്കുന്നതു്. എങ്കിലും പറയാം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു രാവിലെ അല്പം തിളപ്പിച്ചാറ്റിയ വെള്ളം നല്കും; അല്പം കഞ്ചാവൊക്കെയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം! കുഞ്ഞുങ്ങളല്ലേ, അവര്‍ ചുമ്മാ കരഞ്ഞുബഹളമുണ്ടാക്കിയാല്‍ അതു തൊഴിലിനെ ബാധിക്കില്ലേ? അതൊഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍മാത്രം! ഇത്രയുമറിഞ്ഞാല്‍പ്പോരേ? നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. ഇനി ശല്യപ്പെടുത്താന്‍ വരരുതു്"

"ഇതു വലിയ ക്രൂരതയാണു്; ഞാനിതു സമ്മതിക്കില്ല...... ഐ'ല്‍ ഇന്‍ഫോം ദിസ് ടു ദ പോലീസ്...."

"ഈ സാറിന്റെയടുത്തു മര്യാദയ്ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. മനോജേ, സാറു പറഞ്ഞതുപോലെ നീ പോലീസിനെ വിളിക്കു്, അല്ലാതെ ഇനി വേറെ മാര്‍ഗ്ഗമില്ല...."

പറഞ്ഞുതീരുന്നതിനുമുമ്പേ, അയാള്‍ കൈമുട്ടു മടക്കി സജീഷിന്റെ ഇടനെഞ്ചിലേക്കാഞ്ഞിടിച്ചു. അടുത്ത നിമിഷാര്‍ദ്ധത്തില്‍ അയാളുടെ ചുരുട്ടിയ മുഷ്ടി, അവൻ്റെ താടിയെല്ലിലും കനത്തപ്രഹരമേല്പിച്ചു. പിന്നിലേക്കു മലര്‍ന്നുപോയ സജീഷിനെ ആരോ താങ്ങി, നിവര്‍ത്തിനിറു‍ത്തി. അതേ നിമിഷത്തില്‍ത്തന്നെ മുന്നില്‍ നിന്നിരുന്നയാളുടെ മുട്ടുകാല്‍ സജീഷിന്റെ അടിവയറ്റില്‍ ശക്തിയോടെ പതിച്ചു. ഉറക്കെക്കരഞ്ഞുകൊണ്ടു് അയാള്‍ കുനിഞ്ഞു നിലത്തിരുന്നുപോയി. പിന്നില്‍ നിന്നയാള്‍ ഊക്കില്‍ ചവിട്ടി. നിലത്തേയ്ക്കു മൂക്കിടിച്ചുവീണ അയാളുടെ ശരീരത്തിലെങ്ങും ചുറ്റുമുള്ളവരുടെ കാലുകള്‍ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു.

"മതിയെടാ, നിര്‍ത്ത്, പോലീസ് എത്തി, ബാക്കി അവരു ചെയ്തോളും."

സമീപത്തു വന്നുനിന്ന ജീപ്പില്‍നിന്നു രണ്ടുപോലീസുകാര്‍ ഇറങ്ങി. അവര്‍ സജീഷിനെ തൂക്കിയെടുത്തു വണ്ടിയിലേക്കിട്ടു.

"ഇവന്റെ സംശയമെല്ലാം ഞങ്ങളിന്നുതന്നെ തീര്‍ത്തേക്കാം."

പോലീസ്സ്റ്റേഷനിലും കൊടിയമര്‍ദ്ദനംതന്നെയാണു സജീഷിനെ കാത്തിരുന്നതു്.... പീഡനങ്ങള്‍ക്കൊടുവില്‍ തളര്‍ന്നു ചോരയില്‍മുങ്ങി നിലത്തുവീണപ്പോള്‍ ആരുടേയോ നിര്‍ദ്ദേശം കേട്ടു.

"ലോക്കപ്പ് മരണമൊന്നും വേണ്ട; എന്തെങ്കിലും കുടിക്കാന്‍കൊടുത്തു് അവനെയേതെങ്കിലും ആശുപത്രിയിലാക്ക്..."

റമ്മിന്റെ രൂക്ഷഗന്ധം! 

തുറന്നകുപ്പി ,ആരൊക്കെയോചേര്‍ന്നു ബലമായി വായിലേക്കു തള്ളിക്കയറ്റിയതാണ്, അവസാനത്തെയോര്‍മ്മ...

"ഗ്ലാഡിസ്സ്, പെട്ടന്നു ഡോക്ടറെ വിളിക്കൂ, ഇയാളുടെ ഇ.സി.ജി. അബ്നോര്‍മ്മലാകുന്നു."

ഐ.സി.യു വിലെ നേഴ്സുമാര്‍ അവര്‍ക്കാവുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.

സജീഷ് ഒന്നുമറിയുന്നുണ്ടായിരുന്നില്ല, അയാളപ്പോള്‍ കുറേ മാലാഖക്കുഞ്ഞുങ്ങളുടെ നടുവിലായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി പുതിയൊരു ലോകത്തേക്കയാള്‍ പറന്നുയര്‍ന്നു.

മദ്യലഹരിയില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവു് ആശുപത്രിയില്‍ മരിച്ചു എന്ന സ്ക്രോള്‍ ന്യൂസ് കുറച്ചുസമയത്തിനപ്പുറം എല്ലാ ടി.വി. ചാനലുകളിലും തെളിഞ്ഞുതുടങ്ങി.

2015, മേയ് 1, വെള്ളിയാഴ്‌ച

പരോപകാരം

ദുബായ് അന്താരാഷ്‌ട്രവിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍, എമിഗ്രേഷന്‍ കൌണ്ടറിന്റെ ഗേറ്റിനു മുന്നില്‍വച്ച്, സിന്ധുവിന്റെ കൈയിലേക്കു ശ്രീദേവി പാസ്പോര്‍ട്ടും ബോര്‍ഡിംഗ്പാസും ഹാന്‍ഡ്ലഗേജും നല്കി.

"ഇതിനപ്പുറത്തേക്കു യാത്രക്കാര്‍ക്കുമാത്രമേ പോകാനാവൂ. സന്തോഷമായി പോയ്‌ക്കൊള്ളൂ. മൂന്നുമാസത്തെ വിസിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ എനിക്കു ചെയ്യാന്‍പറ്റുന്ന പരമാവധി സഹായം ഞാന്‍ മോള്‍ക്കു ചെയ്തിട്ടുണ്ടു്. മോളുടെ ആത്മാര്‍ത്ഥമായ സഹകരണം എനിക്കു ലഭിച്ചതുകൊണ്ടുകൂടിയാണു് എനിക്കതിനു സാധിച്ചതു്.

ഒരു ശ്രമംകൂടെ നടത്തണമെന്നു തോന്നിയാല്‍ എന്നെ വിളിക്കാന്‍ മടിക്കേണ്ട. ആറുമാസത്തിനുശേഷമേ ഇങ്ങോട്ടു വീണ്ടുമൊരു വിസിറ്റ് വിസ ലഭിക്കൂ. കാടാറുമാസം നാടാറുമാസം എന്നു പറയുന്നതുപോലെ അവിടെയും ഇവിടെയുമായി സന്തോഷമായി പോകാം.

പക്ഷേ മറ്റുള്ളോരു നന്നാകുന്നതു കണ്ടാല്‍ കണ്ണുകടിതുടങ്ങുന്ന നമ്മുടെ കൊറേ നാട്ടുകാരുണ്ടല്ലോ, അവന്മാരും അവളുമാരുമൊക്കെ ചുമ്മാ ഓരോരോ കുത്തിക്കുത്തി ചോദ്യങ്ങളുമായിറങ്ങും. അതിനൊന്നും മറുപടിപറയാന്‍ നില്കേണ്ട!

വേണമെങ്കില്‍ ഈ ആറുമാസക്കാലത്തിനിടയ്ക്കു സിംഗപ്പൂരോ മലെഷ്യയിലോ ഒക്കെ ഒന്നു സന്ദര്‍ശിച്ചു വരാം... അവിടെയും നമുക്കു വേണ്ടപ്പെട്ട ചിലരൊക്കെയുണ്ടെന്നേ! അതാവുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തിയാല്‍മതി, നാട്ടുകാരുടെ കുനുഷ്ട്ട് ചോദ്യങ്ങള്‍ ഒഴിവാക്കുകയുമാകാം. പിന്നീടു സൗകര്യംപോലെ, വേണമെങ്കില്‍ ഇവിടെത്തന്നെ ഒരു പെര്‍മനന്റ് വിസയും നോക്കാം. എന്താ വേണ്ടതെന്നു മോള്‍തന്നെ ആലോചിച്ചു തീരുമാനിച്ചാല്‍ മതി. എന്നിട്ടെന്നെ വിളിക്കു്.

പിന്നൊരു കാര്യം, ഞാന്‍ വീണ്ടും പറയുകയാണു്, നാട്ടില്‍ച്ചെന്ന് ഓരോന്നു പൊടിപ്പും തൊങ്ങലുംചേര്‍ത്തു് ആരോടും പറയാന്‍നില്‍ക്കേണ്ട. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ആരേലും നന്നാവുന്നതുകണ്ടാല്‍ പരദൂഷണവുമായി ഇറങ്ങുന്ന വര്‍ഗ്ഗങ്ങളാണെല്ലാം.

എന്നാല്‍ ശരി, മോള്‍ പോയി വാ"
ശ്രീദേവി, സിന്ധുവിനെ കവിളില്‍ ചുംബിച്ചു യാത്രയാക്കി.
അണ്ണാറക്കണ്ണനും തന്നാലായതു്. ഇങ്ങനെയൊക്കെയല്ലേ മറ്റുള്ളവരെ സഹായിക്കാനാകുന്നതു്. ഇവിടെയായതുകൊണ്ടു്  ഇങ്ങനെ ചില സഹായങ്ങളൊക്കെ ചെയ്യാനാകുന്നു. നാട്ടിലായിരുന്നെങ്കില്‍ വാണിഭം, പീഡനം തുടങ്ങിയ ചില പ്രത്യേകപദങ്ങളുമായി പത്രക്കാരും ചാനലുകാരുമൊക്കെച്ചേര്‍ന്ന്‍ പരമ്പരകളുണ്ടാക്കിയേനെ!

ചുമ്മാതല്ല, ആ നാടു നന്നാവാത്തതു്!
ഓരോന്നോര്‍ത്തു്  ശ്രീദേവി തിരക്കിട്ടു് അറൈവല്‍ ടെര്‍മിനലിലേക്കു നടന്നു. രണ്ടു പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുകൂടെ സൗജന്യമായി വിസിറ്റ് വിസ നല്കിയിരുന്നു. അവരുടെ ഫ്ലൈറ്റ് എത്തിയിട്ട് അരമണിക്കൂര്‍ ആയിട്ടുണ്ടാകും. എമിഗ്രേഷന്‍ നടപടികള്‍കഴിഞ്ഞ്, അവര്‍ പുറത്തെത്തുന്നതിനുമുമ്പ് അങ്ങെത്തണം. 
"രണ്ടാള്‍ രക്ഷപ്പെട്ടാല്‍ രണ്ടു കുടുംബങ്ങളാണു  രക്ഷപ്പെടുന്നതു്. അതിലൊരുപങ്ക് എനിക്കും അവകാശപ്പെട്ടതുതന്നെ!" ശ്രീദേവിയുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.

വിഷുക്കൈനീട്ടം




ഓഫീസില്‍നിന്നു വീട്ടിലെത്തി ചായ വച്ചു. മക്കള്‍ സ്കൂളില്‍നിന്നെത്തുന്നതിനുമുമ്പേ അവര്‍ക്കായി ലഘുപലഹാരവും തയ്യാറാക്കി. അപ്പോഴാണു് അനിത പണത്തിന്റെ കാര്യമോര്‍ത്തതു്.


പി. ഡബ്ല്യൂ.ഡി. ഓഫീസില്‍ എല്‍. ഡി. ക്ലാര്‍ക്കാണു് അനിത. ഇന്നു് ഏഴു കോണ്ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസ്സായി. എക്സിക്യുട്ടീവു് എന്‍ജിനീയര്‍മുതല്‍ പ്യൂണ്‍വരെയുള്ളവര്‍ക്കുള്ള വിഹിതം കൃത്യമായി പേരെഴുതിയ കവറുകളിലാക്കി പ്യൂണ്‍ ശിവരാമനെയാണു കോണ്ട്രാക്ടര്‍മാരുടെ പ്രതിനിധികള്‍ ഏല്പിക്കുക. അയാള്‍ അതെല്ലാം കൃത്യമായി ഓരോരുത്തരുടെയും മേശയിലെത്തിക്കും. അനിതയുടെ വിഹിതം ഏഴായിരം രൂപയാണു്. രണ്ടായിരത്തിന്റെ മൂന്നും അഞ്ഞൂറിന്റെ രണ്ടും നോട്ടുകള്‍ പേഴ്സില്‍വച്ചു് അനിത പേഴ്സ് ബാഗിനുള്ളിലാക്കി. പിന്നെ പതിവുജോലികളില്‍ വ്യാപൃതയായി.


വിഷുവിനിനി കുറച്ചുദിവസങ്ങളേ ബാക്കിയുള്ളൂ. ഇത്തവണത്തെ വിഷു ആഘോഷമാക്കാനുള്ള പണമാണു കൈയ്യില്‍ വന്നതു്. എന്നിട്ടും അക്കാര്യം പിന്നീടെന്തേ ഓര്‍മ്മവരാതിരുന്നതു്?


“കൃഷ്ണാ, ഗുരുവായുരപ്പാ..!” അനിത ഉത്സാഹത്തോടെ ബാഗില്‍നിന്നു പഴ്സ് എടുത്തുതുറന്നു.


“അയ്യോ, ചതിച്ചല്ലോ കൃഷ്ണാ...”

നോട്ടുകളില്‍ ഒന്നുപോലും പേഴ്സിലില്ല. കവറുകളില്‍നിന്നു പണം പേഴ്സിലേക്ക് മാറ്റി, പേഴ്സ് ബാഗില്‍ വച്ചതായി ഓര്‍മ്മയുണ്ടു്. പിന്നീടെന്താണു സംഭവിച്ചതു്?

ഏഴു കോണ്ട്രാക്ടര്‍മാര്‍ക്കു് ഒരുമിച്ചു ബില്‍മാറിക്കിട്ടിയതിന്റെ സന്തോഷം ഓഫീസില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതിന്റെ ഭാഗമായ നര്‍മ്മസല്ലാപങ്ങളും അല്പം ജോലിയുമൊക്കെയായി സമയം പോയതറിഞ്ഞില്ല. അതിനിടയില്‍ ആരാണു പേഴ്സില്‍നിന്നും പണം മോഷ്ടിച്ചതു്?

“അതാരായാലും ആ കള്ളന്റെ തലയില്‍ ഇടിത്തീവീഴണേ, ഭഗവാനേ...!” ആത്മാര്‍ത്ഥമായിത്തന്നെ അനിത കള്ളനെ ശപിച്ചു.

മനസ്സു് ആകെ പ്രക്ഷുബ്ധമായി. ഒരു മനസ്സമാധാനവുമില്ലാത്ത മണിക്കൂറുകളായിരുന്നു പിന്നീടു്. രമേശനോടും മക്കളോടുമെല്ലാം വഴക്കടിച്ചു. അത്താഴമുണ്ടാക്കാന്‍പോലുംനില്‍ക്കാതെ തലവേദനയെന്നുപറഞ്ഞു കിടന്നു. രമേശന്‍ ചപ്പാത്തിയും പരിപ്പുമുണ്ടാക്കി മക്കള്‍ക്കുകൊടുത്തു. അനിതയേയും വിളിച്ചെങ്കിലും എഴുന്നേറ്റില്ല. കള്ളന്‍ കൊണ്ടുപോയ ഏഴായിരംരൂപയെക്കുറിച്ചുമാത്രം ഓര്‍ത്തും കള്ളനെ ശപിച്ചും അനിത എപ്പോഴോ ഉറക്കത്തിലേക്കു വഴുതി.

ഈ വിഷുവിനു രമേശനും മക്കള്‍ക്കും എടുക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും താനെടുക്കാന്‍ ഉദ്ദേശിക്കുന്ന സാരിയെക്കുറിച്ചുമെല്ലാം യു. ഡി. ക്ലാര്‍ക്ക് ഗായത്രിയോടു് അനിത വാചാലയായിക്കൊണ്ടിരുന്നു. അപ്പോള്‍ മഞ്ഞപ്പട്ടുടുത്തു, പീലിത്തിരുമുടിയണിഞ്ഞു് അമ്പാടിക്കണ്ണന്‍ ആ മുറിയിലേക്കു കടന്നുവന്നു. മേശപ്പുറത്തിരിക്കുന്ന അനിതയുടെ പേഴ്സിനുനേരെ കൃഷ്ണന്‍ മലര്‍ത്തിപ്പിടിച്ച വലതുകരംനീട്ടി. ബാഗില്‍നിന്ന് ഒന്നിനുപിന്നാലെ ഒന്നായി നോട്ടുകള്‍ കൃഷ്ണന്റെ കൈപ്പത്തിയിലേക്കു വിലയംകൊണ്ടു.

"കൃഷ്ണാ, നീ..."

അനിത കണ്ണു തുറന്നു. ഓഫീസും ഗായത്രിയും കൃഷ്ണനും ഒന്നുമില്ല. ചുറ്റും ഇരുട്ടുമാത്രം!


അനിതയ്ക്കു വീണ്ടും ദേഷ്യംവന്നു.

“കള്ളക്കൃഷ്ണാ, ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നിതുവരെ നിന്റെ വിഗ്രഹത്തിനുമുന്നില്‍ തിരി തെളിച്ചിട്ടല്ലേ ഞാനെന്റെ ദിവസങ്ങള്‍ തുടങ്ങിയിട്ടുള്ളൂ! നിന്നോടുള്ളത്ര ഭക്തി വേറെയേതു ദൈവത്തോടാണു് എനിക്കുണ്ടായിട്ടുള്ളതു്? എന്നിട്ടും നീയെന്നോടിതു ചെയ്തല്ലോ. എന്റെ വിഷുപോലും നീ അലങ്കോലമാക്കിയില്ലേ! ഇനി എനിക്കു നിന്നെവേണ്ട; ഇനി വിഷുവുമില്ല, വിഷുക്കണിയുമില്ല...” കൃഷ്ണനോടു പരിഭവംപറഞ്ഞുപറഞ്ഞു് അനിത വീണ്ടും ഉറക്കത്തിലേക്കു വഴുതി.

ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നു. അനിതയുടെ കൈകളില്‍ വിലങ്ങുവച്ച വനിതാപോലീസുകാര്‍ അവളെ ഓഫീസില്‍നിന്നു പുറത്തേക്കു നയിച്ചു. ഓഫീസിനു പുറത്തു ചാനല്‍ കാമറകള്‍ നിറഞ്ഞിരിക്കുന്നു.

"ഭഗവാനേ, കൃഷ്ണാ, ഈ ദൃശ്യങ്ങള്‍ ഇന്നു ലോകംമുഴുവനുമെത്തും. ഇനിയെങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തുനോക്കും..! രമേശേട്ടനും മക്കളും എങ്ങനെയാവും പ്രതികരിക്കുക..."

“കൃഷ്ണാ.......” അനിത ഉറക്കെക്കരഞ്ഞു വിളിച്ചു.

പെട്ടന്നു ചുറ്റുമുണ്ടായിരുന്നവര്‍ എവിടെയോ പോയ്‌മറഞ്ഞു.. മുന്നില്‍ കള്ളച്ചിരിയുമായി അമ്പാടിക്കണ്ണന്‍മാത്രം. കണ്ണന്റെ കയ്യില്‍നിന്നു നോട്ടുകള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു പറന്നു. പിന്നെവിടെയോ അപ്രത്യക്ഷമായി.

അനിത കട്ടിലില്‍നിന്നും ചാടിയുണര്‍ന്നു. നേരം പുലര്‍ന്നുതുടങ്ങുന്നു. പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിലേക്കുനോക്കി അവള്‍ കൈകള്‍ കൂപ്പി.

“സ്വന്തം അദ്ധ്വാനത്തിന്റെ വിലയല്ലാത്ത ഒരു സമ്പാദ്യവും എനിക്കിനിവേണ്ട കൃഷ്ണാ... വിഷുവിനുമുമ്പേ നീയെനിക്കു നല്കിയ വിഷുക്കൈനീട്ടമാണു് ഈ ദര്‍ശനം...” അനിതയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ‍ധാരയായൊഴുകി....