2015, മാർച്ച് 7, ശനിയാഴ്‌ച

മരണം


"മരണമെത്തുന്നനേരത്തു നീയെന്റെ-
യരികിൽ, ഒരിത്തിരിനേരമിരിക്കണേ!"
ഒരു ചലച്ചിത്രഗാനശകലം, ഇപ്പോൾ അന്തരീക്ഷത്തിലലയടിക്കുന്നുണ്ട്.

മനുഷ്യനുൾപ്പെടെ എല്ലാ ജീവകളും ജനിക്കുന്നതുതന്നെ മരണദിനം കാത്തുകൊണ്ടാണ്. 

എന്താണു മരണം?

മരണം രംഗബോധമില്ലാത്ത വെറുമൊരു കോമാളിയാണെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാകുമോ?

നമ്മളോടൊപ്പംതന്നെ ജനിക്കുകയല്ലേ നമ്മുടെ മരണവും? ജീവിതത്തിന്റെ ഓരോ നിമിഷത്തിലും മരണം നമ്മളോടൊപ്പം ഒരു നിഴൽപോലെ ചരിക്കുകയുംചെയ്യുന്നില്ലേ?

ഭ്രൂണമായി രൂപീകൃതമാകുന്നതിനുമുമ്പ്, നമുക്കു ജീവനുണ്ടായിരുന്നോ? ഇല്ലെങ്കില്‍, ഭ്രൂണാവസ്ഥയിൽ നമുക്കെങ്ങനെ ജീവൻ ലഭിച്ചു?  
ഭ്രൂണത്തിനെങ്ങനെ ജീവന്‍ ലഭിച്ചു?

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, ഗര്‍ഭപാത്രത്തിന്റെ സുഖകരമായ അന്തരീക്ഷത്തില്‍നിന്നു വിട്ടുപോരാന്‍ ആ കുഞ്ഞ് ആഗ്രഹിക്കുമോ?

ഗര്‍ഭപാത്രത്തില്‍നിന്നുള്ള ബഹിര്‍ഗ്ഗമനം യഥാർത്ഥത്തിൽ ഗര്‍ഭസ്ഥശിശുവിന്റെ മരണംതന്നെയല്ലേ? അതിനാൽ ഗര്‍ഭസ്ഥശിശുവിന്റെ മരണമാണു ഭൗമികശിശുവിന്റെ ജനനം എന്നുപറഞ്ഞാല്‍ അതു തെറ്റാകുമോ? 

അതുപോലെതന്നെയല്ലേ ഈ ഭൂമിയില്‍പ്പിറന്ന ഓരോ ജീവിയും? ഈ ഭൂമിയിലെ സുഖകരമായ ജീവിതത്തില്‍നിന്നു വിട്ടുപോകാന്‍ അഥവാ മരിക്കാന്‍ ഭൂമിയില്‍ജനിച്ച ഒരു ജീവിയുമാഗ്രഹിക്കുന്നില്ല.

എന്നാല്‍ മരണമെന്നതു വേറൊരു തലത്തിലുള്ള ജീവിതത്തിന്റെ തുടക്കംമാത്രമല്ലേ? മറ്റൊരു ജനനം...? ഒരു വിത്തു് മണ്ണിൽവീണഴിഞ്ഞു പുതുനാമ്പുണരുന്നതുപോലെ ...

മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കൂടുതല്‍പേരും അതു്, അന്തിമമായൊരു വേര്‍പാടാണെന്നു കരുതുന്നു, അതിനാല്‍ അതുണ്ടാക്കുന്ന ദുഃഖവും കഠിനമാകുന്നു. അതില്‍ക്കവിഞ്ഞു മരണത്തെ ഭയക്കാനെന്തുള്ളൂ?

ഗര്‍ഭസ്ഥശിശു മറുപിള്ളയെന്ന കവചമുപേക്ഷിച്ചു ഭൂമിയില്‍ പിറക്കുന്നതുപോലെ, ശരീരമെന്ന കവചമുപേക്ഷിച്ച്, ആത്മാവു മറ്റൊരുതലത്തില്‍പ്പിറക്കുന്നു. അതല്ലേ ശരി?

ഒന്നുമവസാനിക്കുന്നില്ല; ചില രൂപാന്തരീകരണങ്ങള്‍ സംഭവിക്കുന്നു! രൂപാന്തരീകരണങ്ങള്‍മാത്രം!

വേര്‍പാടുകള്‍ എല്ലായ്പോഴും നമ്മളില്‍ വ്യസനവും അസ്വസ്ഥതകളുമുണ്ടാക്കാറുണ്ടു്. നാട്ടില്‍നിന്ന് അകന്നുകഴിയുന്നതുണ്ടാക്കുന്ന സങ്കടം പ്രവാസികളായ ആളുകള്‍ക്കു പെട്ടെന്നു തിരിച്ചറിയാനാകും. അതിനുമപ്പുറത്തൊരു സങ്കടം പ്രിയപ്പെട്ടവരുടെ മരണം നമ്മിലുണർത്തേണ്ടതുണ്ടോ?

എന്തേ മനുഷ്യര്‍ മരണത്തെ ഇത്ര ഭയക്കുന്നു??





നമുക്കറിയാത്തൊരിടത്തേക്കുള്ള യാത്രയെ ചിലര്‍ ഭയക്കുന്നതുപോലെയേ മരണഭയത്തെയും കാണേണ്ടതുള്ളൂ. മരണമാകട്ടെ അറിയാത്തിടത്തേക്കുള്ള യാത്രമാത്രമല്ല, ഇനിയൊരു മടങ്ങിവരവില്ലാത്ത യാത്രകൂടെയാണല്ലോ!

എങ്കിലും മരണമൊന്നിന്റെയും അവസാനമല്ല, അനിവാര്യമായ ചില രൂപാന്തരങ്ങള്‍മാത്രം.. അതിനാല്‍ ഓരോനിമിഷവും മരണത്തിനായി ഒരുങ്ങിയിരിക്കാം. കരഞ്ഞുകൊണ്ടു പടിയിറങ്ങുന്നതിനേക്കാള്‍ നല്ലതു സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്കു യാത്രയാകുന്നതല്ലേ?

ഈ ഭൂമിയിലൊരു തീർത്ഥാടനത്തിലാണു നമ്മൾ. പരസ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും സഹവർത്തിത്തത്തിന്റെയും ആത്മീയവഴികളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണു ജീവിതം. 

അതിനാൽ സുഹൃത്തേ, താങ്കൾക്കു ശുഭജീവിതാശംസകൾ ... ജീവന്റെ പുതിയ തലങ്ങളിലേക്കുയർത്തുവാൻ മരണം നമ്മെ തേടിയെത്തുംവരെ സന്തോഷമായി എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടുകൊണ്ടു് ഈ ലോകജീവിതമാസ്വദിക്കാം. നമുക്കിവിടെ കലഹിച്ചുകളയാൻ സമയമില്ല. കള്ളനെപ്പോലെ ഏതുനിമിഷത്തിലും കടന്നുവരാവുന്ന മരണത്തെക്കുറിച്ചോർത്താൽ, വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ  ഓരോനിമിഷവും നമുക്കു സ്നേഹിക്കാൻമാത്രമല്ലേ കഴിയൂ...

ഇതുകൂടെ കാണുക. 👇

7 അഭിപ്രായങ്ങൾ:

  1. "മരണം ഒന്നിന്‍റെയും അവസാനമല്ല, അനിവാര്യമായ ചില രൂപാന്തരങ്ങള്‍ മാത്രം."

    (Y)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കും പ്രതികരണത്തിനും നന്ദി

      ഇല്ലാതാക്കൂ
    2. ജഡം മണ്ണിൽ ലയിച്ചു രൂപാന്തരങ്ങൾ ആകുന്നു എന്ന് വിലയിരുത്താം ...ആത്മാവ് എന്ന രൂപാന്തരം ............ വിശ്വാസം അതല്ലേ എല്ലാം ....എന്നും പറഞ്ഞു വെയ്ക്കാം ..

      ഇല്ലാതാക്കൂ
    3. കണ്ടിട്ടൊരുപാടു നാളായല്ലോ...
      വായനയ്ക്കും അഭിപ്രായ പ്രകടനത്തിനും നന്ദി.

      ഇല്ലാതാക്കൂ
  2. ഒരിക്കലും ഊഹിക്കാനോ സങ്കൽപ്പിക്കാനോ സാധിക്കാത്ത മരണം എന്ന സത്യത്തെ ഭയന്ന് സമയം വ്യർത്ഥമാക്കുന്നതിനെക്കാൾ ഭേദം വർത്തമാനകാലം സമ്മാനിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ ശീലിക്കുന്നതു തന്നെ! നല്ല അവതരണം👌

    മറുപടിഇല്ലാതാക്കൂ
  3. ഒരിക്കലും ഊഹിക്കാനോ സങ്കൽപ്പിക്കാനോ സാധിക്കാത്ത മരണം എന്ന സത്യത്തെ ഭയന്ന് സമയം വ്യർത്ഥമാക്കുന്നതിനെക്കാൾ ഭേദം വർത്തമാനകാലം സമ്മാനിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ ശീലിക്കുന്നതു തന്നെ! നല്ല അവതരണം👌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കാനും അഭിപ്രായം കുറിക്കാനും സമയം കണ്ടെത്തിയതില്‍ വളരെ സന്തോഷം.

      ഇല്ലാതാക്കൂ