പഴംപൊരിക്കവിതകൾ
1
വാക്കുകൾ മുറിയട്ടെ, പീതസ്വപ്നങ്ങളിൽ;
രുചിയുടെ ലഹരിയിൽ മൗനം വിടരട്ടെ;
ഒരു പഴമ്പൊരിയിലൊളിച്ചിരിക്കുന്നുവോ,
പ്രപഞ്ചമേ നിന്നുടെ മുഴുവൻ മധുരവും!
2
സായന്തനത്തിലെ നനുത്ത സ്വപ്നങ്ങളിൽ,
രുചിക്കൂട്ടു തീർക്കും സുവർണ്ണഗാത്രി!
മഞ്ഞപ്പട്ടുടുത്തൊരു മധുരപ്രലോഭനം,
ചുടുചായയ്ക്കരികിലണഞ്ഞുവെന്നോ;
3
പുറമേ പീതാഭമാമൊരു പൊൻചട്ടയണിഞ്ഞ്,
അകമേയലിഞ്ഞുചേരുന്ന മധുരമായ്...
മാവിൽ മുങ്ങിയൊരു കവിതപോൽ,
എൻ കൈയിലിരിക്കുന്നൊരു ചൂടു പഴംപൊരി;
ചൂടുള്ള ചായയും ചില്ലുഗ്ലാസ്സുമീ
മനസ്സിലെത്തിക്കുന്നൊരു പഴയ പാഠപുസ്തകം!
കേവലമിതൊരു വിഭവമല്ലെൻ സഖേ,
തിളച്ചെണ്ണയിൽ വീണുകരിഞ്ഞൊരെൻ
ബാല്യകാലസ്മരണകൾ!
4
തിളച്ചയെണ്ണയിലഗ്നിശുദ്ധി തെളിയിച്ചതിനപ്പുറം,
മഞ്ഞനിറമാർന്ന മാവിൻപുതപ്പിനുള്ളിലായ്,
മൗനം ഭജിച്ചിരിക്കുന്നൂ മധുരനേന്ത്രപ്പഴമിതാ!
✍🏻 ജോസ് ആറുകാട്ടി