പാട്ടുകളൊക്കെയും തീർന്നിരിക്കുന്നു,
കാറ്റുകളൊക്കെ നിലച്ചിരിക്കുന്നു.
ഇവിടെയീ കുരിശുകൾക്കിടയിലായെന്നെ
അളന്നുകുഴിച്ചിട്ട മണ്ണിൻ്റെ മുകളിൽ
ബാക്കിയിനിയീ ശവംനാറിച്ചെടികൾ!
മണ്ണിൽപ്പുതഞ്ഞൊരെൻവേരുകളിലിന്നും
വീണ്ടും വസന്തത്തിനായുള്ള ദാഹം
വറ്റാതിനിയും തുടിച്ചുനിൽക്കുന്നോ?
ഇന്നലെയുടെ കണ്ണുനീർകുടിച്ചിന്നൊരു
പുൽക്കൊടി മണ്ണിൽ തലനീട്ടിടുന്നോ?
ആകാശനീലിമതന്നിൽപ്പടരാൻ
വെമ്പുമൊരു ജ്യോതിവിത്തിനിയുമെന്നുള്ളിൽ
മുളപൊട്ടി വളരുവാൻ കാത്തിരിക്കുന്നോ!
പുതിയൊരു കാറ്റായി മാറുവാനുള്ളിൽ
ശിഷ്ടമായ് ഇനിയുമൊരു ശ്വാസകണമുണ്ടോ?
ഉയിർപ്പിൻ്റെ ഞായറായുണരുവാനെന്നിൽ
പ്രത്യാശയിനിയും
ബാക്കിയുണ്ടെന്നോ?
✍🏻 ജോസ് ആറുകാട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ