2025 ഒക്‌ടോബർ 26, ഞായറാഴ്‌ച

വയലാർ (കവിത)


കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,

നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ 
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,

നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ,

നിൻ തൂലിക ജന്മമേകിയ വരികൾ നറു-
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?


അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,

കുവലയദളങ്ങളാമശ്രുബിന്ദുക്കളാ-
ലർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!

കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!

കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി; 

മൃത്യുവാർന്നവരും മറഞ്ഞിടും നൂനമേ, സംശയലേശമില്ലതു പ്രകൃതിനിശ്ചയം!

എന്നാൽ നിനക്കില്ല മരണം, മഹാകവേ! നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!

തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ 
മൃത്യുഞ്ജയൻ നീ വയലാർ; അനശ്വരൻ!

_________________________________
2025  ഒക്ടോബർ 27
വയലാർ വിടപറഞ്ഞിട്ട് അമ്പതാണ്ടുകൾ


2025 ഒക്ടോബർ 25 ന് ചേർത്തല സംസ്കാരയുടെ നേതൃത്വത്തിൽനടന്ന വയലാർ അനുസ്മരണസമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അപ്പോൾ മനസ്സിലുയർന്ന ചില ചിന്തകൾ, അക്ഷരങ്ങളായിപ്പകർത്തിയതാണു മുകളിലുള്ള വരികൾ.


- ജോസ് ആറുകാട്ടി

2023 സെപ്റ്റംബർ 11, തിങ്കളാഴ്‌ച

വിദ്യാലയഗീതം - ബി.ബി.എം. എൽ.പി. സ്കൂൾ

വിദ്യാലയഗീതം
അക്ഷരജ്വാല തെളിച്ച്,
അജ്ഞതയെല്ലാമകറ്റീ,
അകതാരിലറിവിന്റെ
ദീപം കൊളുത്തുമീ
ബീബിയെം സ്കൂൾ, ധന്യദീപ്തം!

നൂറുസംവത്സരമായി,
നൂറായിരങ്ങൾക്കു ജ്ഞാനം -
നല്കിയ പാവനഗേഹം; ഇന്നും 
നന്മതൻ സംസ്കൃതിയ്ക്കുറവ!

ഈത്തിരുമുറ്റത്തു ഞങ്ങൾ,
കുഞ്ഞുങ്ങൾ കൈകൂപ്പിനില്പൂ;
വിജ്ഞാനദീപപ്രഭയാൽ,
ഞങ്ങളെ നേർവഴികാട്ടൂ ...

2022 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

വാലെന്റൈൻ പുണ്യവാനേ .... (ഗാനം)

വാലെന്റൈൻ പുണ്യവാനേ, 
ദാമ്പത്യസ്നേഹത്തിൻ കാവലാളേ ....
ദൈവസ്നേഹാഗ്നിയാൽ നിറയുന്ന ഹൃദയങ്ങൾ
ദമ്പതിമാരിൽ ജ്വലിച്ചിടുവാൻ,
ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം
മാദ്ധ്യസ്ഥേമേകുന്ന പുണ്യവാനേ,
വാലെന്റൈൻ പുണ്യവാനേ....


ആദിയിൽപ്പുരുഷനും സ്ത്രീയുമായ് മർത്ത്യനെ
പാരിതിൽ സൃഷ്ടിച്ചൂ നിത്യദൈവം;
ദൈവസംയോജിതദാമ്പത്യബന്ധങ്ങൾ 
സുസ്ഥിരമാകുവാൻ പ്രാർത്ഥിക്കണേ,
വാലെന്റൈൻ പുണ്യവാനേ.....


നിസ്വാർത്ഥദാമ്പത്യസ്നേഹത്താൽ ഭൂമിയിൽ
സ്വർഗ്ഗംചമയ്ക്കും കുടുംബമാകാൻ
ഞങ്ങൾക്കും നീ, സ്നേഹതാതാ, 
പ്രാർത്ഥനയാൽ തുണയേകിടേണേ,
വാലെന്റൈൻ പുണ്യവാനേ.....


വാലെന്റൈൻ പുണ്യവാനേ, 
ദാമ്പത്യസ്നേഹത്തിൻ കാവലാളേ ....
ദൈവസ്നേഹാഗ്നിയാൽ നിറയുന്ന ഹൃദയങ്ങൾ
ദമ്പതിമാരിൽ ജ്വലിച്ചിടുവാൻ,
ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം
മാദ്ധ്യസ്ഥേമേകുന്ന പുണ്യവാനേ,
വാലെന്റൈൻ പുണ്യവാനേ.....