2025, ഒക്‌ടോബർ 26, ഞായറാഴ്‌ച

വയലാർ (കവിത)

2025  ഒക്ടോബർ 27
വയലാർ വിടപറഞ്ഞിട്ട് അമ്പതാണ്ടുകൾ

2025 ഒക്ടോബർ 25 ന് ചേർത്തല സംസ്കാരയുടെ നേതൃത്വത്തിൽനടന്ന വയലാർ അനുസ്മരണസമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അപ്പോൾ മനസ്സിലുയർന്ന ചില ചിന്തകൾ, അക്ഷരങ്ങളായിപ്പകർത്തിയതാണു താഴെയുള്ള വരികൾ.


കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,

നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ 
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,

നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ

നിൻ തൂലികയിൽപ്പിറന്ന വരികളൊരു
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?


അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,

കുവലയദളങ്ങളാമശ്രുബിന്ദുക്കളാ-
ലർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!

കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!

കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി; 

മൃത്യുവാർന്നവരും മറഞ്ഞിടും നൂനമേ, സംശയലേശമില്ലതു പ്രകൃതിനിശ്ചയം!

എന്നാൽ നിനക്കില്ല മരണം, മഹാകവേ! നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!

തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ 
മൃത്യുഞ്ജയൻ നീ വയലാർ; അനശ്വരൻ!

- ജോസ് ആറുകാട്ടി

2 അഭിപ്രായങ്ങൾ: