2025 ഒക്‌ടോബർ 26, ഞായറാഴ്‌ച

വയലാർ (കവിത)


കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,

നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ 
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,

നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ,

നിൻ തൂലിക ജന്മമേകിയ വരികൾ നറു-
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?


അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,

കുവലയദളങ്ങളാമശ്രുബിന്ദുക്കളാ-
ലർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!

കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!

കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി; 

മൃത്യുവാർന്നവരും മറഞ്ഞിടും നൂനമേ, സംശയലേശമില്ലതു പ്രകൃതിനിശ്ചയം!

എന്നാൽ നിനക്കില്ല മരണം, മഹാകവേ! നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!

തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ 
മൃത്യുഞ്ജയൻ നീ വയലാർ; അനശ്വരൻ!

_________________________________
2025  ഒക്ടോബർ 27
വയലാർ വിടപറഞ്ഞിട്ട് അമ്പതാണ്ടുകൾ


2025 ഒക്ടോബർ 25 ന് ചേർത്തല സംസ്കാരയുടെ നേതൃത്വത്തിൽനടന്ന വയലാർ അനുസ്മരണസമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അപ്പോൾ മനസ്സിലുയർന്ന ചില ചിന്തകൾ, അക്ഷരങ്ങളായിപ്പകർത്തിയതാണു മുകളിലുള്ള വരികൾ.


- ജോസ് ആറുകാട്ടി