"കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,
നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,
നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ
അറിയാതെയകതാരിനുള്ളിൽ നിൻ ഗാനങ്ങൾ
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?
അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,
കുവലയദളങ്ങളാമശ്രുബിന്ദുക്കളാൽ
അർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!
കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!
കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി;
മൃത്യുവാർന്നവരും മറഞ്ഞിടും ന്യൂനമായ്, സംശയലേശമില്ലതു പ്രകൃതി നിശ്ചയം!
എന്നാൽ നിനക്കില്ല മരണം, മഹാകവേ! നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!
തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ
മൃത്യുഞ്ജയൻ നീ മഹാകവേ നിത്യമായ്!
- ജോസ് ആറുകാട്ടി