2025 ഡിസംബർ 17, ബുധനാഴ്‌ച

രക്ഷയുടെ നക്ഷത്രവെട്ടം

(ലഘുനാടകം)

രചന: ജോസ് ആറുകാട്ടി

കഥാപാത്രങ്ങൾ

  • സൂത്രധാരൻ
ബൈബിൾ കഥാപാത്രങ്ങൾ
  1. കന്യാമാതാവ്
  2. യൗസേപ്പിതാവ്
  3. ഗബ്രിയേൽ മാലാഖ
  4. മൂന്ന് രാജാക്കന്മാർ (മെൽക്കിയോർ, ഗാസ്പർ, ബൽത്താസർ)
  5. ഹെറോദോസ്
  6. ഹെറോദോസിൻ്റെ ഉപദേഷ്ടാവ് (പുരോഹിതൻ)
  7. പടയാളികൾ, ഇടയന്മാർ, മാലാഖമാർ
സമകാലിക കഥാപാത്രങ്ങൾ
  1. രാജു (മദ്യപാനിയായ കുടുംബനാഥൻ)
  2. ആനി (രാജുവിൻ്റെ ഭാര്യ)
  3. ആദർശ് (രാജുവിൻ്റെ മകൻ)
  4. നിധിൻ (മയക്കുമരുന്നിന് അടിമയായ യുവാവ്)
  5. നിത്യ (നിധിന്റെ സഹോദരി)
  6. അമ്മച്ചി (മുത്തശ്ശി)
രംഗം 1
(രംഗത്ത് വെളിച്ചം തെളിയുമ്പോൾ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ: “നിങ്ങൾ കാത്തിരുന്നു മടുത്തോ? ഞാനിതാ എത്തിക്കഴിഞ്ഞു. ഞാനാരാണെന്നാണോ? ഞാനാണു സൂത്രധാരൻ! എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ. ഞാൻ വെറുമൊരു മൂകസാക്ഷിമാത്രം - എന്റെയും നിങ്ങളുടെയും മനഃസാക്ഷികൾപോലെ!

ദൈവത്തിന്റെ സ്വന്തം നാട്... സുന്ദരമായ നമ്മുടെ കേരളം. പക്ഷേ... മദ്യത്തിൻ്റെയും രാസലഹരിയുടെയും നീരാളിക്കൈകൾ നമ്മളെ വരിഞ്ഞു മുറുക്കുന്നു. കുടുംബങ്ങൾ തകരുന്നു… യുവാക്കൾ വഴിതെറ്റുന്നു…

ഈ നാട്ടിലേക്കാണ്, വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തുന്നത്. മുറിവേറ്റ ഈ നാടിനെ സൗഖ്യമാക്കാൻ ഇന്നും കരുണയോടെ വന്നെത്തുന്ന ഉണ്ണീശോയെ നമുക്ക് ഈ ക്രിസ്മസിൽ വരവേൽക്കാം. അതിരിക്കട്ടെ, നമുക്ക് രാജുവിൻ്റെ കുടുംബത്തെ ഒന്നു പരിചയപ്പെട്ടാലോ?"
(വെളിച്ചം മങ്ങിത്തെളിയുന്നു. രാജു മദ്യലഹരിയിലാണ്. ആനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളെ മർദ്ദിക്കുന്നു.)
ആനി: “നിങ്ങളുടെ ഒരു നശിച്ച കുടി! ക്രിസ്തുമസിന് ഇനി രണ്ടു ദിവസങ്ങളേ ബാക്കിയുള്ളൂ! ഈ രണ്ടു ദിവസമെങ്കിലും..!”
രാജു: “ഛീ നിർത്തെടീ! മിണ്ടിപ്പോകരുത് നീ! ക്രിസ്തുമസ് പോലും! എന്നെ ഉപദേശിക്കാൻ നീയാരാണ്!”
ആദർശ് (കരഞ്ഞുകൊണ്ട്): “അമ്മയെ ഒന്നും ചെയ്യല്ല

2025 ഒക്‌ടോബർ 26, ഞായറാഴ്‌ച

വയലാർ (കവിത)

കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,
നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,
നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ
ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ,
നിൻ തൂലിക ജന്മമേകിയ വരികൾ നറു-
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?
അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,
കുവലയദളങ്ങളാമശ്രുബിന്ദുക്കളാ-
ലർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!
കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!
കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി;
മൃത്യുവാർന്നവരും മറഞ്ഞിടും നൂനമേ,
സംശയലേശമില്ലതു പ്രകൃതിനിശ്ചയം!
എന്നാൽ നിനക്കില്ല മരണം, മഹാകവേ!
നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!
തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ
മൃത്യുഞ്ജയൻ നീ വയലാർ; അനശ്വരൻ!

2025 ഒക്ടോബർ 27
വയലാർ വിടപറഞ്ഞിട്ട് അമ്പതാണ്ടുകൾ
Vayalar Memorial
2025 ഒക്ടോബർ 25 ന് ചേർത്തല സംസ്കാരയുടെ നേതൃത്വത്തിൽ നടന്ന വയലാർ അനുസ്മരണ സമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അപ്പോൾ മനസ്സിലുയർന്ന ചില ചിന്തകൾ, അക്ഷരങ്ങളായിപ്പകർത്തിയതാണു മുകളിലുള്ള വരികൾ.
- ജോസ് ആറുകാട്ടി