2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഒരു ന്യൂജനറേഷന്‍ പ്രണയകഥ




കെ. എസ്. ആര്‍. ടി. സി. സൂപ്പര്‍ഫാസ്റ്റ്, കോട്ടയംസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇരുട്ടുവീണുതുടങ്ങിയിരുന്നു.

പതിനഞ്ചുമിനിട്ടുകഴിഞ്ഞേ വണ്ടിപോകൂ എന്നറിയിച്ചിട്ടു കണ്ടക്ടര്‍ ബസിൽനിന്നിറങ്ങിപ്പോയി. 

മഴപെയ്തു തോര്‍ന്നതേയുള്ളൂ. സ്റ്റാന്‍ഡും പരിസരവും നനഞ്ഞുകിടക്കുന്നു. എങ്കിലും ഒന്നു പുറത്തേയ്ക്കിറങ്ങാമെന്നു് അനീഷ്‌ കരുതി. എത്രനേരമായി ഇരുന്നുമുഷിഞ്ഞതാണു്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി, ഒന്നു മൂരിനിവര്‍ത്തിയപ്പോഴേക്ക്, മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. 

ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ അയാളുടെ അരികിലെത്തിയ പെണ്‍കുട്ടി ചോദിച്ചു:

"സനീഷല്ലേ?"

സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ അനീഷ്‌, ചോദ്യം വ്യക്തമായിക്കേട്ടില്ല. ഒട്ടും പരിചിതമല്ലാത്ത ഈ പട്ടണത്തില്‍, തന്നെയറിയുന്ന ഈ പെണ്‍കുട്ടിയാരെന്നത്ഭുതപ്പെട്ടുകൊണ്ടു്, അയാള്‍ പറഞ്ഞു:
"അതെ" ഒപ്പം ഫോണ്‍സംസാരം കഴിയട്ടെയെന്നു് ആംഗ്യംകാട്ടുകയുംചെയ്തു.
പെണ്‍കുട്ടി ആശ്വാസഭാവത്തില്‍ ദീര്‍ഘനിശ്വാസംവിട്ടു.

ഫോണ്‍ കട്ടുചെയ്തശേഷമാണു് അയാള്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചതു്. പതിനേഴോ പതിനെട്ടോ വയസ്സുതോന്നും. നീലയും ചെമപ്പുമിടകലർന്ന പ്രിൻ്റഡ്ടോപ്പും അതിനുചേർന്ന പ്രിൻ്റഡ് പലാസയുമാണു വേഷം. കാഴ്ചയില്‍ നല്ലസുന്ദരിയാണു്. നിറഞ്ഞ ആത്മവിശ്വാസത്തോടൊപ്പംതന്നെ, മുഖത്തു ചെറിയസംഭ്രമഭാവവും മറഞ്ഞുകിടക്കുന്നുണ്ട്. തോളില്‍ത്തൂക്കിയ ബാഗിനു നല്ലഭാരമുണ്ടെന്നു തോന്നുന്നു.

പെണ്‍കുട്ടി പെട്ടെന്ന്, അനീഷിന്റെ കൈയില്‍പ്പിടിച്ചുകൊണ്ടു പറഞ്ഞു. "ദാ, അവിടൊരു തിരുവനന്തപുരം ബസ്സു കിടക്കുന്നുണ്ടു്, വേഗം വാ, നമുക്കതില്‍ക്കയറാം."

അനീഷ്‌ പെട്ടന്നൊന്നു പകച്ചു.

"ഇയാളാരാ? ഞാന്‍ പത്തനംതിട്ടയിലെക്കാണു പോകുന്നതു്, ദാ ഈ ബസ്സില്‍ " അനീഷ്‌ തന്റെ ബസ്സിനുനേരെ വിരല്‍ചൂണ്ടി.

പെണ്‍കുട്ടി അനീഷിനെ സൂക്ഷിച്ചുനോക്കി.

"നീല ജീന്‍സും നീലയും വെള്ളയും സ്ട്രിപ്സുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടും: ഇതുതന്നെയാണല്ലോ ഫോണില്‍പ്പറഞ്ഞതു്, അപ്പോള്‍ സനീഷല്ലേ?"

"ഞാന്‍ സനീഷല്ല; അനീഷാണു്"

"അയ്യോ, ആളുതെറ്റിയതാട്ടോ, സോറി!"

പെണ്‍കുട്ടി ബാഗു താഴെവച്ചു. കൈയ്യിലെ മൊബൈല്‍ഫോണില്‍ ആരുടെയോ നമ്പര്‍ ഡയല്‍ചെയ്തു ഫോണ്‍ കാതോടുചേര്‍ത്തു. പിന്നെ ബാഗു വീണ്ടുംതോളില്‍ത്തൂക്കി, ആരെയോ തിരഞ്ഞ്, തിരക്കിനിടയിലേക്കു നടന്നുപോയി.

16 അഭിപ്രായങ്ങൾ:

  1. സനീഷിനെ തേടിയിറങ്ങി അനീഷിനൊപ്പം പോകാന്‍ റെഡിയായ ആ കുട്ടി താമസിയാതെ ഫിനീഷ് ആകാനാണ് സാധ്യത. ഇതാണ് ന്യൂ ജെനറേഷന്‍ അപകടം... കഥ കൊള്ളാം. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൊബൈല്‍ ഫോണിലെ മിസ്‌ കാളില്‍ തുടങ്ങുന്ന പരിചയം കടുത്ത പ്രണയത്തിലേക്കും ഒളിചോട്ടത്തിലെക്കും ഒടുവില്‍ വലിയ ദുരന്തങ്ങളിലെക്കും വളരുന്നു.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബെന്‍ജി.

      ഇല്ലാതാക്കൂ
  2. നമ്മുടെ പെണ്‍ കുട്ടികള്‍ എത്ര കാഷ്വല്‍ ആയാണ് പെരുമാറുന്നത് എന്നതിന്‍റെ വാങ്മയം. ദിവസവും മീഡിയായില്‍ വരുന്ന കഥകള്‍ക്ക് കാരണവും മറ്റൊന്നല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ മയക്കു മരുന്നുപയോഗവും കുട്ടികളില്‍ വര്‍ദ്ധിക്കുന്നു.
      വായിച്ചു് അഭിപ്രായം കുറിച്ചതിനു നന്ദി വെട്ടത്താന്‍ സര്‍

      ഇല്ലാതാക്കൂ
  3. അതികം വൈകാതെ പേപ്പറിൽ വായിക്കാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത മൊബൈല്‍ ഫോണ്‍ / ഫെയ്സ് ബുക്ക് കാമുകനെത്തേടി വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ എണ്ണത്തിലേറി വരുകയാണു്, വാര്‍ത്തകളല്ലാതായിത്തീര്‍ന്ന പീഡന വാര്‍ത്തകളുടെ ആധിക്യത്തിനിടയിലും...!

      വായിച്ചു് അഭിപ്രായം കുറിച്ചതിനു നന്ദി ഷാഹിദ്

      ഇല്ലാതാക്കൂ
  4. ഞെട്ടല് മാറീല , വല്ലാത്ത സത്യങ്ങള് തന്നെ, നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കും അഭിപ്രായക്കുറിപ്പിനും നന്ദി, ഗൗരിനാഥന്‍

      ഇല്ലാതാക്കൂ
  5. എല്ലാം വളരെ പെട്ടെന്നായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നും പറയേണ്ട, ചിന്തിക്കാന്‍ പിള്ളേര്‍ക്കു സമയം കിട്ടുന്നില്ല, സമയം കിട്ടുമ്പോള്‍ ചിന്തിച്ചിട്ടു കാര്യമില്ലതെയുമാകുന്നു.

      ഇല്ലാതാക്കൂ
  6. നല്ല കഥ. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളുമൊക്കെ വളരെ നല്ലതു തന്നെയാണ്. പക്ഷെ അവ ദുരുപയോഗം ചെയ്താലെന്തു ചെയ്യും? ബോധവല്‍ക്കരണമാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹരിയേട്ടാ, നന്ദി; ഇവിടം സന്ദര്‍ശിച്ചതിനും വായിച്ചു അഭിപ്രായം അറിയിച്ചതിനും...

      ഇല്ലാതാക്കൂ
  7. ചുരുങ്ങിയ വാക്കുകളില്‍ വലിയൊരു സന്ദേശമാണീ കഥ നലുകുന്നത്. യാദൃശ്ചികമായാണ് ഞാനീ ലിങ്ക് കണ്ടത് തന്നെ. പഴയൊരു സുഹൃത്തിന്‍റെ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും അറിയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുട്ടിക്കാ, ഇതിലേ വന്നതിനു നന്ദി. കുട്ടിക്കയുടെ വിഷ രഹിത പച്ചക്കറി ഉല്പാദന പദ്ധതികൾ ഫേസ് ബുക്കിൽ പിന്തുടരുന്നുണ്ടു്. എല്ലാ ആശംസകളും നേരുന്നു.

      ഇല്ലാതാക്കൂ
  8. പാവം ആ കുട്ടി .അതിപ്പോ കരഞ്ഞ്‌ ജീവിയ്ക്കുന്നുണ്ടാകും.

    മറുപടിഇല്ലാതാക്കൂ